ഹര്‍ത്താലില്‍ അക്രമം; 266പേര്‍ അറസ്റ്റിലായി

ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ 266 പേര്‍ അറസ്റ്റിലായി. ബ്രോക്കണ്‍ വിന്റോ എന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവിലാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹര്‍ത്താല്‍ സംബന്ധിച്ച ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാനായി ബ്രോക്കണ്‍ വിന്റോ എന്ന പേരില്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. ഹർത്താലിനിടെ അക്രമസംഭവങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായിരുന്നു. 266പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉച്ചയ്ക്ക് 12മണി വരെയുള്ള കണക്കാണിത്.
അക്രമസംഭവങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നതിന് എല്ലാ ജില്ലാപോലീസ് മേധാവിമാരും പ്രത്യേക സംഘത്തെ രൂപം കൊടുത്തിട്ടുണ്ട്. രാത്രിയോടെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 334പേരെ കരുതല്‍ തടങ്കലില്‍ വച്ചിട്ടുണ്ട്. അറസ്റ്റിലാകുന്നവര്‍ക്ക് എതിരെ കനത്ത വകുപ്പുകളില്‍ കേസ് എടുക്കാനാണ് നിര്‍ദേശം. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും രഹസ്യാന്വേഷണം നടത്തി അക്രമികളുടെ ലിസ്റ്റ് തയ്യാറാക്കി ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ പരിശോധന നടത്തും. ഇവരുടെ വീടുകളിലും പരിശോധന നടത്തും. ഇത്തരം കുറ്റവാളികളുടെ ഡാറ്റാബേസ് എല്ലാ ജില്ലകളിലും സൂക്ഷിക്കുകയും ഭാവിയില്‍ അവ കൃത്യമായി നിരീക്ഷിക്കും.
സാമൂഹമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാംപെയ്ൻ, ഹെയ്റ്റ് ക്യാംപെയ്ൻ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ കേസ് എടുക്കും. പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നവരെ അറസ്റ്റ് ചെയ്യും. ശബരിമലയിലേക്കും മറ്റ് ജില്ലകളിലേക്കും പോയ പ്രവര്‍ത്തകരെ തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും സ്പെഷ്യല്‍ ബ്രാഞ്ചിന് അധിക ചുമതല നല്‍കിയിട്ടുണ്ട്. സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും ഇതില്‍ രഹസ്യാന്വേഷണം നടത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here