സംസ്ഥാനത്ത് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി

സംസ്ഥാനത്ത് ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ശബരിമല വിഷയത്തില്‍ അഞ്ചാമത്തേയും ഈ വര്‍ഷത്തെ ആദ്യത്തേയും ഹര്‍ത്താലാണ് ഇന്നത്തേത്. ആദ്യ മണിക്കൂറിൽ തന്നെ പലയിടത്തും വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ അടിച്ച് തകർത്തു. കോഴിക്കോട് വിവിധ ഇടങ്ങളിൽ റോഡുകൾ ഉപരോധിക്കുന്നു. ബസുകൾക്ക് നേരെ കല്ലേറുമുണ്ടായി. പലയിടത്തും കെഎസ്ആർടിസിയും പ്രൈവറ്റ് ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ല. തൃശൂരിൽ കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണത്തിൽ പുറപ്പെട്ടു. തിരുവനന്തപുരത്ത് പോലീസ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. .
പാലക്കാട് വെണ്ണക്കരയിൽ വായനശാല അഗ്നിക്കിരയാക്കി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളം ജില്ലയിൽ സിപിഎം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു. പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിലും റോഡ് ഉപരോധം നടന്നു. കൊയിലാണ്ടിയിൽ കെ എസ് ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് സിനിമ തീയറ്ററുകൾ തുറന്ന് പ്രവർത്തിപ്പിക്കുമെന്നും തീയറ്റർ ഉടമകൾ പറഞ്ഞു.
സംസ്ഥാന വ്യാപകമായി അക്രമങ്ങളുണ്ടായ സാഹചര്യത്തില്‍ പൊലീസ് കനത്ത ജാഗ്രതയാണ് പാലിക്കുന്നത്. ഹര്‍ത്താല്‍ ദിനത്തിലുണ്ടാവുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഇന്നലെ ചീഫ് സെക്രട്ടറിയുടേയും സംസ്ഥാന പൊലീസ് മേധാവിയുടേയും അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നതതലയോഗത്തിലുണ്ടായ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here