Advertisement

‘ഇതിന് 750 രൂപ ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ’;സ്വന്തം കല്യാണം സ്വന്തമായി നടത്തിയ യുവതിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

January 8, 2019
Google News 1 minute Read
neethu

ഏതൊരു പെണ്ണിന്റെയും നിരവധി സ്വപ്നങ്ങളിലെ ഏറ്റവും തിളക്കമുള്ള സ്വപ്നമാണ് വിവാഹം. മുടി നിറയെ പൂവ് വച്ച്, സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ്  വധുവായി പന്തലില്‍ നില്‍ക്കുന്നതായി സ്വയം ഒരുവട്ടമെങ്കിലും സ്വപ്നം കാണാത്ത പെണ്‍കുട്ടികള്‍ കുറവാണ്. പണത്തിന്റെ ബുദ്ധിമുട്ടുണ്ടെങ്കിലും വിവാഹത്തില്‍ അതൊന്നും പ്രതിഫലിക്കാതിരിക്കാന്‍ പെണ്‍കുട്ടിയ്ക്ക് ഒപ്പം പെണ്‍വീട്ടുകാരും കുടുംബക്കാരും ഉണ്ടാകാറാണ് പതിവ്. എന്നാല്‍ അപൂര്‍വ്വമെങ്കിലും സ്വന്തം കല്യാണം സ്വയം നടത്തുന്ന പെണ്‍കുട്ടികളുമുണ്ട്. അവരുടെ വിവാഹത്തിന് നിറം കുറവായിരിക്കും. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ഏറ്റവും നിറമാര്‍ന്ന നിമിഷം തന്നെയാവും അത്.

അത്തരത്തില്‍ ഹൃദയം തൊടുന്ന ഒരു കുറിപ്പ് ഫെയ്സ് ബുക്കിലൂടെ പങ്ക് വച്ചിരിക്കുകയാണ് നീതു പോള്‍സണ്‍ എന്ന യുവതി. അമ്മയും ചെറിയച്ചനും കുടുംബക്കാരും വിവാഹത്തില്‍ നിന്ന് പിന്നോക്കം പോയപ്പോള്‍ താലി മാലയും, കല്യാണ സാരിയും, നിലവിളക്കുമെല്ലാം തനിയെ വാങ്ങി വധുവായി ‘പന്തലില്‍ വരെ’ തനിച്ച് പോയ സ്വന്തം കഥയാണ് നീതു ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. നീതുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിക്കാം.

കല്യാണത്തിന് പൈസ ഒന്നും
തരില്ല, വേണമെങ്കിൽ
ഒരാളായി കൂടെ നിൽക്കാം
എന്ന് പറഞ്ഞ് ചെറിയച്ഛനും
കൂടെ അമ്മയും പിൻമാറിയപ്പോഴാണ്
സ്വന്തം വിവാഹമെന്നത്
എന്റെ മാത്രം ഉത്തരവാദിത്വമായി മാറിയത്.

എനിക്ക് മുൻപിൽ രണ്ട് ഓപ്ഷൻ
ഉണ്ടായിരുന്നു.
ഒന്നെങ്കിൽ വിവാഹം
ഇതൊന്നുമല്ലാത്ത ലിവിംഗ് ടു ഗെതർ ജീവിതം
ലിവിംഗ് ടു ഗെതറിൽ
വിശ്വാസമില്ലാത്തതുകൊണ്ടും
അമ്പലത്തിലോ മറ്റോ വിവാഹം
നടത്തണം എന്ന ആഗ്രഹമുള്ളതുകൊണ്ടും
ഞാൻ ആദ്യത്തെ ഓപ്ഷൻ തെരെഞ്ഞടുത്തു.

ഒരു ചെറിയ മാലയും
ജിമുക്കി കമ്മലും
മോതിരവും വളയും
പിന്നെ ബാങ്കിൽ ഉള്ള
കുറച്ചു രൂപയും
ആയിരുന്നു എന്റെ ആകെ
സാമ്പാദ്യം, വനിത മാസികയിൽ
വെഡ്ഡിംഗ് പ്ലാനുകൾ എന്നൊരു പംക്തി
ആയിടയ്ക്ക് വന്നു.
ലക്ഷങ്ങളും കോടികളും
പൊടിപൊടിക്കുന്ന കല്യാണങ്ങളെ
കുറിച്ചായിരുന്നു ആ ലേഖനമെങ്കിലും
ആദ്യം വാങ്ങേണ്ടത്
സ്വർണ്ണമാണെന്ന് ഞാൻ മനസിലാക്കി.
ഇതിനിടയിൽ അമ്മയും ചെറിയച്ഛനും
നിശ്ചയം വയ്ക്കാൻ തയാറായി.
15 ആളുകളെ ക്ഷണിച്ചു.
അവർക്ക് അപ്പവും ചിക്കൻ കറിയും കൊടുത്തു.
മുഹൂർത്തം കുറിച്ചു

നിശ്ചയത്തിന് ഇടാൻ
മുണ്ടും നേര്യതും ആണ്
ഞാൻ തെരെഞ്ഞെടുത്തത്
വില കുറവായിരുന്നു
അതിന്റെ പ്രേത്യേകത.
270 രൂപയായിരുന്നു അതിന്റെ വില.

ബാങ്കിൽ ഉള്ള പൈസയിൽ നിന്നും
ഒന്നരപവന്റെ മാലയും ,താലിയും
മോതിരവും വാങ്ങി
ഒപ്പം ടെൻഷനും തുടങ്ങി.
കൈയ്യിൽ വളരെ കുറച്ചു തുക മാത്രമേയുള്ളു.
എല്ലാ പെൺകുട്ടികളേയും പോലെ
വിവാഹത്തെ കുറിച്ച്
ഒരു പാട് സങ്കല്പങ്ങൾ ഉണ്ട്
തല നിറയെ പൂ ചൂടി
ആഭരണങ്ങൾ അണിഞ്ഞ്
പട്ടുസാരിയുടുത്ത്,
നാടും വീടും അറിഞ്ഞുള്ള
ആഘോഷപൂർണ്ണമായ
ഒരു വിവാഹമായിരുന്നു എന്റെ സ്വപ്നങ്ങളിൽ
നിറയെ,
പക്ഷേ എന്റെ വിവാഹ സമയത്തെങ്കിലും
കൂടെയുണ്ടാവും എന്ന് കരുതിയ
അമ്മാവൻമാരുൾപ്പെടെയുള്ളവർ
ബന്ധു ജനങ്ങൾ
മാറി നിന്ന് കളഞ്ഞത്
എനിക്ക് സഹിക്കാൻ പറ്റുന്നതിനും
അപ്പുറമായിരുന്നു.
അമ്മയോടുള്ള പിണക്കമായിരുന്നു
അതിന് കാരണം
അല്ലെങ്കിൽ എന്റെ വിവാഹം
ഒരു ബാധ്യതയായി മാറും
എന്നവർ കരുതിയിരിക്കാം.

കല്യാണ സാരിയെടുക്കാൻ
പോയത് ഞാനും വല്ല്യമ്മച്ചീ യും കൂടെയായിരുന്നു.
കല്യാണ സാരി എന്ന് കേട്ടപ്പോൾ
വില കൂടിയ പട്ടുസാരികളുടെ
ഒരു കൂമ്പാരം എന്റെ മുൻപിൽ,
ഇതിലും വില കുറഞ്ഞത് എന്നും പറഞ്ഞ്,
പറഞ്ഞ്,
അവസാരം അവിടെ നിന്ന സെയിൽസ് ഗേൾ
ഇളം ഓറഞ്ചിൽ ഇത്തിരി കസവും
കല്ലുകളും പതിച്ച സാരി ഉയർത്തി
വല്ലായ്മയോടെ പറഞ്ഞു
“ഇതിന് 750 രൂപ
ഇതിലും കുറഞ്ഞത് ഇവിടെ ഇല്ല ചേച്ചീ

ഞാനാ സാരി തന്നെ
തെരെഞ്ഞടുത്തു
അതിന്റെ ഭംഗിയോ
വിലയോ എനിക്കൊരു പ്രശ്നം
അല്ലായിരുന്നു
കല്യാണത്തിന് ഉടുക്കാൻ ഒരു സാരി.
അത്ര മാത്രം.
തല നിറയെ പൂവച്ച്
സാരിയുടുത്ത്
ഞാനും ഒരു കല്യാണ പെണ്ണായി .
എന്നെ സംബന്ധിച്ചിടത്തോളം
അതെന്റെ സ്വപ്ന സാക്ഷാത്കരമായിരുന്നു
എന്റെ അഭിമാനമൂഹുർത്തമായിരുന്നു.
പ്രൗഡ് ഓഫ് നീതു
എന്ന് അഹങ്കാരത്തോടെ
ആയിരം വട്ടം പറഞ്ഞ നിമിഷമായിരുന്നു.
അമ്പലത്തിൽ വച്ചായിരുന്നു
കല്യാണം
വണ്ടി കാശ് 2500 രൂപയായിരുന്നു.
പന്ത്രണ്ട് പേരാണ്
വിവാഹത്തിൽ പങ്കെടുത്തത്
അതുകൊണ്ട് ഭഷണ ചിലവ് 650 രൂപയിൽ
ഒരുങ്ങി., ചെക്കന്റെ വീട്ടിൽ കയറുമ്പോൾ
നിലവിളക്ക് വേണമല്ലോ
അതു കൊണ്ട് 175 രൂപയുടെ വിളക്കും വാങ്ങി

എല്ലാം കഴിഞ്ഞ് കൈയ്യിൽ മിച്ചമുണ്ടായിരുന്നത്.
അഞ്ഞൂറ് രൂപയും.

ഇന്ന് ബന്ധുക്കളുമായി
അത്ര രസത്തിൽ അല്ല എന്ന് പറയുമ്പോ
ഓടി പോയാണോ കെട്ടിയേ
എന്നും ചോദിച്ച്
കഴുത്തിലെ താലി പിടിച്ചു നോക്കി
ഒർജിനൽ ആണോന്ന്
ചോദിച്ചവരുണ്ട്,
അവരോടൊന്നും മറുപടി പറയാൻ
മെനകെടാറില്ല എന്നതാണ് നേര്
കൂട്ടുകാരുടെ കല്യാണ ഫോട്ടോയൊക്കെ
കാണുമ്പോ
ഒരു ആയിരം രൂപ ഇല്ലാത്തോണ്ട്
ഫോട്ടോ എടുക്കാതെ
പോയ എന്റെ കല്യാണത്തെ
കുറിച്ച് ഞാനോർക്കാറുണ്ട്.
വിഷമം തോന്നുമെങ്കിലും
ഇത്രയൊക്കെ സാധിച്ചല്ലോ
എന്ന സമദാനമാണ് തോന്നാറ്,
മാതാപിതാക്കളുടെ
അഭാവത്തിൽ വളരുന്ന
എല്ലാവരുടെയും കല്യാണങ്ങൾ
ഇങ്ങനെ തന്നെയാണ്
ഇതു പോലെ
നിറ പകിട്ടില്ലാതെ
പക്ഷേ അവർ കാണുന്ന സ്വപ്നങ്ങൾ
കളർഫുൾ ആയിരിക്കും
അതാണ് അവരും മറ്റുള്ളവരും
തമ്മിലുള്ള വ്യത്യാസം..

എന്ന് സ്വന്തം കല്യാണം
സ്വന്തമായി നടത്തിയ
ഒരു യുവതി.
ഒപ്പ്.

NB. ചെക്കൻ താമസിക്കുവാൻ ഒരു വീട് തരപ്പെടുത്തുന്ന തിരക്കിൽ ആയതിനാലും
ചെക്കനും എല്ലാം തനിയേ ചെയ്യേണ്ടി
വന്നതിനാലും താലി,മാല, വിളക്ക്
എന്നിവ എന്റെ ഉത്തരവാദിത്യമായി കണ്ടു.
വാങ്ങി.അതിൽ ഒരു കുറവും ഞാൻ കാണുന്നില്ല ?
ഒമ്പത് കൊല്ലമായിട്ടും
ഇപ്പോഴും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ?

എന്തിനാണ് താലി മാല വാങ്ങിയത്, അത് വരനല്ലേ വാങ്ങേണ്ടത് എന്ന ചോദ്യം ചിലരുടെയെങ്കിലും മനസില്‍ മുള പൊന്തിയേക്കാം. അവര്‍ക്കുള്ള മറുപടിയും നീതു നല്‍കുന്നുണ്ട്. അതിങ്ങനെ

വിശദീകരണം
ഇൻബോക്സിലും
പോസ്റ്റിലുമായി വന്ന
ചോദ്യങ്ങൾക്കായി .

1, താലി ചെക്കനല്ലേ വാങ്ങുക

ഉത്തരം! ചെക്കൻ സ്ത്രീധനം
ചോദിച്ചിരുന്നെങ്കിൽ സീനേ
വേറെ ആകുമായിരുന്നു
താമസിക്കാൻ ഒരു വീടിനായി
നെട്ടോടമോടുന്ന ചെക്കനോട്
താലിയും മാലയും ഞാൻ വാങ്ങി കൊള്ളാം
എന്ന് പറഞ്ഞത്, ഞാൻ തന്നെ
ഇതിനൊക്കെയല്ലേ അഡ്ജസ്റ്റ്മെന്റ്
എന്ന് പറയുന്നത്.

ചോദ്യം രണ്ട് .2

നിലവിളക്ക്.

ചെക്കന്റെ വീട്ടിൽ നിലവിളക്കും
കൊണ്ട് വരവേൽക്കാൻ
ചെക്കന്റെ അമ്മയില്ലായിരുന്നു.
പെണ്ണിന് തോന്നി കയറുമ്പോൾ
നിലവിളക്കും കൊണ്ട് കയറണമെന്ന്,
അതാണല്ലോ ഐശ്വര്യം.

എന്റെ മനുഷ്യരെ
ഇനിം നിങ്ങൾ ചോദ്യം ചോദിച്ച്
എന്റെ അടുക്കള കാര്യം കൂടി
പറയിപ്പിക്കരുത്. 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here