വാളയാർ സഹോദരിമാരുടെ ദുരൂഹ മരണം; കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ
വാളയാർ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പോലീസും പബ്ലിക്ക് പ്രോസിക്യൂട്ടറും ഇരു ചേരിയിൽ. കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ ലതാ ജയരാജ്. ഡിസംബർ 31 നകം കേസിലെ വിചാരണ തീർക്കണമെന്ന ഹൈക്കോടതി നിർദേശമുണ്ടായിട്ടും വിചാരണ ഇതുവരെ തുടങ്ങാൻ പോലും ആയിട്ടില്ല.
2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. സംഭവം നടന്ന് രണ്ട് വർഷം ആയിട്ടും വിചാരണ ആരംഭിച്ചിട്ടില്ല. അന്വേഷണോദ്യോഗസ്ഥൻ ഡിവൈഎസ്പി സോജനും കേസിൽ ഹാജരാകുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയാണ് ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്‌പെഷ്യൽ പ്രൊസീക്യൂട്ടർ കേസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പോലീസ് സർക്കാരിനു കത്തെഴുതിയിരുന്നു.
എന്നാൽ കേസിൽ മതിയായ തെളിവുകളില്ലെന്നും, കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലതാ ജയരാജിന്റെ വിശദീകരണം.
രണ്ട് പെൺകുട്ടികളുടേയും മരണത്തിനു പിന്നിൽ ഒരേ സംഘം തന്നെയാണ് ആരോപണ വിധേയർ. ഇതിൽ രണ്ട് പേർ പെൺകുട്ടികളുടെ കുടുംബാംഗങ്ങളുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here