മകരവിളക്ക് തെളിയിക്കണമെന്ന മലയരയരുടെ ആവശ്യം പരിഗണിക്കും; കാലാവധി കഴിയും മുന്‍പ് ആചാരകാര്യങ്ങളില്‍ തീരുമാനം: എ പത്മകുമാര്‍

മകരവിളക്ക് തെളിയിക്കാനുള്ള അവകാശം വിട്ടുതരണമെന്ന മലയരയരുടെ ആവശ്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കുമെന്ന് പ്രസിഡന്റ് എ പത്മകുമാര്‍. തന്റെ് ബോര്‍ഡിന്റെ കാലാവധി കഴിയുന്നതിനു മുന്‍പുതന്നെ ശബരിമലയിലെ ആചാര കാര്യങ്ങളില്‍ കല്ലും നെല്ലും വേര്‍തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതീ പ്രവേശന വിഷയത്തില്‍ മറുപടി പറയാത്തത് അതേക്കുറിച്ച് തനിക്ക് അറിയാത്തതുകൊണ്ടല്ലെന്നും കോടതി വിധിക്ക് ശേഷം മറുപടി പറയാമെന്നും അദ്ദേഹം 24 നോട് പ്രതികരിച്ചു.
പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിയിക്കാന്‍ തങ്ങള്‍ക്കാണ് അവകാശമെന്നത് സംബന്ധിച്ച് മലയരയര്‍ അപേക്ഷ നല്‍കിയിട്ടുള്ളതാണ്. വാദത്തിന് അടിസ്ഥാനമായ രേഖകള്‍ കൂടി അവര്‍ ഹാജരാക്കണം. ഇതു പരിശോധിച്ച് ബോര്‍ഡ് തീരുമാനമെടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ തേന്‍ അഭിഷേകം നടത്താന്‍ മലയരയര്‍ക്ക് അവകാശമുണ്ടെന്ന് പറഞ്ഞാല്‍ ആചാരത്തെ അനുകൂലിക്കുന്നവര്‍ എന്തു നിലപാടെടുക്കുമെന്നും പത്മകുമാര്‍ ചോദിച്ചു. ഏത് ആചാരത്തിന്റെ അടിസ്ഥാനത്തിലാണ് ഭസ്മക്കുളം മൂടിയത്. തങ്ങള്‍ക്ക് അനുകൂലമായ ആചാരങ്ങള്‍ മാത്രം ശരിയെന്ന നിലപാടിനോട് യോജിപ്പില്ല. തങ്ങളുടെ കൊടി പിടിക്കുന്നവരാണ് മലയരയരെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം കളിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here