1421 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകി; ഹൈക്കോടതിയിൽ കെഎസ്ആർടിസിയുടെ സത്യവാങ്മൂലം

1421 പേർക്ക് പി എസ് സി വഴി നിയമനം നൽകിയെന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. നിലവിൽ കെഎസ്ആർടിസി യിൽ ഒഴിവുകളില്ലെന്ന് കോർപറേഷൻ സത്യവാങ്മൂലം പറയുന്നു. അതേ സമയം കെഎസ്ആർടിസി യിൽ പിൻവാതിൽ നിയമനം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിൽ കോർപറേഷൻ നൽകിയ സത്യവാങ്മൂലത്തിലാണ് ഒഴിവുകളില്ലെന്ന വാദം ഉന്നയിച്ചിരിക്കുന്നത്. 1421 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകി. അഡ്വൈസ് മെമ്മോ നൽകിയ എല്ലാവരും എത്തിയില്ല.3941 പേരുടെ പട്ടിക തയ്യാറാക്കിയിരുന്നു. പിരിച്ച് വിടപ്പെട്ടവർക്ക് തുല്യമായ ഉദ്യോഗാർഥികൾക്ക് നിയമനം നൽകാനായിരുന്നു കോടതി ഉത്തരവ്. ഇനി പുതിയ ഒഴിവുകൾ പരിശോധിച്ച് അവശ്യമായ സമയത്ത് റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടതെന്നും കോടതി നിർദേശ പ്രകാരം നിയമപരമായി സാധ്യമായ നിയമനം പൂർത്തിയാക്കിയെന്നും സത്യവാങ്ങ്മൂലം പറയുന്നു. അതേ സമയം പിൻവാതിൽ നിയമനം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പിരിച്ച് വിട്ട താത്കാലിക ജീവനക്കാരുടെ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
പിഎസ്‌സി പട്ടികയിൽ നിന്ന് നിയമനം നടത്തിയ ശേഷം അവശേഷിക്കുന്ന ഒഴിവുകളിൽ എം പാനലുകാർക്ക് അവസരം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേ സമയം കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് ഒഴിവാക്കാൻ തൊഴ് ലാളി സംഘടനകളുമായി കെഎസ്ആർടിസി മാനേജ്‌മെന്റ് നാളെ രാവിലെ ചർച്ച നടത്തും. നാളെ അർധരാത്രി മുതലാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത് . ശമ്പള പരിഷ്‌കരണ വും പ്രമോഷനും നടപ്പിലാക്കുക, ഡ്യൂട്ടി പരിഷ്‌ക്കരണതിലെ അശാസ്ത്രീയത പരിഹരിക്കുക, പിരിച്ചുവിട്ട മുഴുവൻ താൽക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here