Advertisement

മുനമ്പം മനുഷ്യക്കടത്ത്; ബോട്ട് രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം സ്വദേശിയുടെ പേരില്‍

January 15, 2019
0 minutes Read

മുനമ്പം മനുഷ്യക്കടത്തിനുപയോഗിച്ച ബോട്ട് രജിസ്റ്റർ ചെയ്തത് തിരുവനന്തപുരം സ്വദേശിയുടെ പേരിൽ . കൊച്ചിയിലെ ജിബിൻ ആന്റണിയിൽ നിന്ന് ചെന്നൈ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ബോട്ട് വാങ്ങിയത് ഒരു കോടി രണ്ട് ലക്ഷം രൂപയ്ക്കാണ്.  തിരുവനന്തപുരം സ്വദേശി അനില്‍കുമാറിനെക്കൂടി പങ്കാളിയാക്കി ജനുവരി ഏഴിനാണ് ബോട്ടിന്റെ കൈമാറ്റം രജിസ്ട്രര്‍ ചെയ്തത്. അതേസമയം അനില്‍ കുമാറിനെ  കെണിയിൽ പെടുത്തുകയായിരുന്നെന്ന് അനിൽകുമാറും ബന്ധുക്കളും പറയുന്നു.

ഒരു കോടി രണ്ട് ലക്ഷം മുടക്കി ബോട്ടു വാങ്ങിയതായി രജിസ്റ്റർ ചെയ്ത അനിൽകുമാറിന്റെ വീട് തിരുവനന്തപുരം വെങ്ങാനൂരിനു സമീപം പനയ്ക്കോട്ടാണ്. അനിൽ കുമാറിന്റെ പേരിൽ ബോട്ടുണ്ടെന്ന് നാട്ടുകാരോ ബന്ധുക്കളോ അറിഞ്ഞിരുന്നില്ലന്ന് സഹോദരൻ സുനിൽ കുമാർ പറയുന്നു.

ചെന്നൈ തിരുവള്ളൂര്‍ സ്വദേശി ശ്രീകാന്ത് ഡിസംബര്‍ 27 നാണ് ദയമാത എന്ന ബോട്ട് വാങ്ങാന്‍ പത്ത് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുന്നത്. ഒരു കോടി രണ്ട് ലക്ഷം രൂപയായിരുന്നു വില.. ഈ മാസം 7 ന് ബാക്കി തുക നല്‍കി രജിസ്‌ട്രേഷന്‍ നടത്തി. വെങ്ങാനൂരില്‍ രണ്ട് വര്‍ഷത്തോളമായ് താമസിക്കുന്ന ശ്രീകാന്തിന് അനില്‍കുമാറുമായ് മുന്‍പരിചയമുണ്ടായിരുന്നു. മുമ്പ് മൗറിഷ്യസിൽ ജോലി ചെയ്തിട്ടുള്ള അനിൽകുമാർ തിരികെയെത്തി വിഴിഞ്ഞത് ശ്രീകാന്തിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടർ ഓടിച്ചിരുന്നു. കേരള തീരത്ത് മത്സ്യബന്ധനം നടത്തണമെങ്കില്‍ മലയാളിയുടെ പേരില്‍ ബോട്ട് രജിസ്ട്രര്‍ ചെയ്യണമെന്ന് പറഞ്ഞാണ് തന്റെ തിരിച്ചറിയൽ കാർഡ് ശ്രീകാന്ത് കൈക്കലാക്കിയതെന്ന് അനിൽകുമാർ പറയുന്നു. മുപ്പത് ശതമാനം ഓഹരി അനില്‍കുമാറിന്റെ പേരിലേയ്ക്ക് മാറ്റുകയും കമ്മിഷൻ നൽകുകയും ചെയ്തു.
എന്നാല്‍ ഒരാഴ്ചയായി ശ്രീ കാന്തിന്റെ കുടുംബത്തെക്കുറിച്ചു വിവരമില്ല. ശ്രീകാന്ത് നൽകിയ തിരിച്ചറിയൽ രേഖകൾ വ്യാജമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top