ഹിയറിങ്ങിന് ഹാജരായില്ല; ശബരിമല ശുദ്ധിക്രിയ വിഷയത്തില്‍ തന്ത്രിക്ക് പട്ടിക ജാതി, വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയ നടത്തിയ തന്ത്രിക്ക് പട്ടിക ജാതി-വര്‍ഗ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഹിയറിങ്ങിന് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയച്ചെങ്കിലും തന്ത്രി ഹാജരാകാത്തതിനാലാണ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്. കമ്മീഷന്‍ അംഗം എസ് അജയകുമാറാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണെന്ന് അജയകുമാര്‍ പറയുന്നു. അതില്‍ ഒരു സ്ത്രീ ദളിത് ഉള്‍പ്പെട്ടതുകൊണ്ട് സംസ്ഥാന പട്ടിക ജാതി, വര്‍ഗ കമ്മീഷന്‍ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാകാന്‍ നോട്ടീസ് അയച്ചിരുന്നു. കമ്മീഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ മെമ്പറായ താന്‍ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണെന്നും അജയകുമാര്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതില്‍ ഒരു സ്ത്രീ ദളിത് ആയതുകൊണ്ട് സംസ്ഥാന പട്ടിക ജാതി വര്‍ഗ്ഗ കമ്മീഷന്‍ ഇടപെട്ട് തന്ത്രിക്ക് ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജര്‍ ആവാന്‍ നോട്ടീസ് അയച്ചിരുന്നു. കമ്മിഷന്‍ മുന്‍പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മീഷന്‍ മെമ്പറായ ഞാന്‍ തന്ത്രിയക്ക് ഷോ കോസ് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ല. ഭരണഘടനയ്ക്ക് മുകളില്‍ പറക്കാന്‍ സവര്‍ണാധിപത്യത്തെ അനുവദിച്ചുകൂടാ. സമൂഹത്തില്‍ ഇത്തരത്തില്‍ ഉള്ള അയിത്താചാരവും ജാത്യാചാരവും ശക്തിയുക്തം എതിര്‍ക്കേണ്ടതാണ്. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ ശക്തമായി ഇടപെടുന്നതായിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here