വരുന്ന തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വിജയം ഉറപ്പാക്കണമെങ്കിൽ കെ.സി വേണുഗോപാൽ തന്നെ മൽസരിക്കണം; നിലപാട് പ്രഖ്യാപിച്ച് ഡിസിസി

വരുന്ന ലോകസഭതെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ വിജയം ഉറപ്പാക്കണമെങ്കിൽ കെ.സി വേണുഗോപാൽ തന്നെ മൽസരിക്കണമെന്ന് നിലപാട് പ്രഖ്യാപിച്ച് ഡിസിസി നേതൃത്വം. പാർട്ടിയിൽ പുതിയ ചുമതലകൾ കെസിക്ക് ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥിത്വത്തിന് ഇത് തടസമാകില്ല എന്നാണ് ജില്ലാ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ.
അപ്രതീക്ഷിതമായി കെസി വേണുഗോപാലിന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി സ്ഥാനകയറ്റം കിട്ടിയപ്പോൾ അങ്കലാപ്പിലായത് ആലപ്പുഴയിലെ യുഡിഎഫ് നേതൃത്വമാണ്. ഭാരിച്ച ഉത്തരവാദിത്വം ചൂണ്ടികിട്ടി കെസി വേണുഗോപാൽ ഇത്തവണ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നാൽ അത് ആലപ്പുഴയിലെ വിജയത്തെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് നേതൃത്വത്തിനുള്ളത്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം മാറിയിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിന് അത്ര സുരക്ഷിതമല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് ഒഴികെ ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും എൽ ഡി എഫ് വിജയകൊടി പാറിച്ചിച്ചിരുന്നു. ഈ കണക്ക് വെച്ച് നോക്കുമ്പോൾ ഒന്നര ലക്ഷത്തോളം വോട്ടിന്റെ മേൽകൈ ഇടത് മുന്നണിക്ക് ഇപ്പോൾ ഇവിടെയുണ്ട്. അതിനാൽ തന്നെ എൽഡിഎഫിന് മുൻതൂക്കമുള്ള ഈ സാഹചര്യം മറികടക്ക്കാൻ കെസി യുടെ വ്യക്തിപ്രഭാവവും മണ്ഡലത്തിലെ സ്വാധീനവും അനിവാര്യമാണെന്നാണ് കോണിഗ്രസ് നേതൃത്വത്തിന്റെ കണക്ക് കൂട്ടാൽ.
പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യം കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നു എന്നതിനാൽ ആലപ്പുഴയിൽ മൂന്നാം വട്ടവും കെ.സി. വേണുഗോപാൽ അങ്കത്തിനിറങ്ങുമെന്ന് തന്നെയാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here