Advertisement

നാലാം വയസില്‍ സ്‌കിറ്റിനായി കല്യാണം; 22 വര്‍ഷം കഴിഞ്ഞപ്പോള്‍ ഒന്നുകൂടി ഒരു വിവാഹം!

January 29, 2019
2 minutes Read

ഒരു വെറൈറ്റി കല്യാണ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമകളെ തോല്‍പ്പിക്കും ഈ കല്യാണം. നാലാം വയസില്‍ ഒരു സ്‌കിറ്റില്‍ കല്യാണം കഴിച്ചവര്‍ 22 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തില്‍ ഒന്നിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവരുടെ കുട്ടി കല്യാണത്തിന് സാക്ഷികളായവര്‍ പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തില്‍ വധൂവരന്മാര്‍ക്ക് അനുഗ്രഹാശിസുകള്‍ നേര്‍ന്നു.

നാലാം വയസില്‍ സ്‌കൂളില്‍ വച്ച് സ്‌കിറ്റിനായി വിവാഹം കഴിച്ച ആര്യശ്രീയും ശ്രീറാമും 22 വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ആര്‍മിയില്‍ ക്യാപ്റ്റനായ ശ്രീറാമിന്റെയും ഡോക്ടറായ ആര്യാശ്രീയുടെയും വിവാഹമാണ് സിനിമാ കഥകളെ തോല്‍പ്പിക്കും വിധം അരങ്ങേറിയത്. 22 വര്‍ഷം മുന്‍പുള്ള കുട്ടി കല്യാണം യാഥാര്‍ത്ഥ്യമായത് എങ്ങനെയാണെന്ന് വിവരിക്കുകയാണ് ഡോക്ടര്‍ ദീപ സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിലൂടെ.

ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:

വിവാഹം LKG ക്ലാസിൽ നടക്കുന്നു…
………………………………………………….
ഇതാണ് ഞാൻ മുമ്പു പറഞ്ഞ22 ഇയർ ചലഞ്ച്:
………………………….
കഥ ഇങ്ങനെ: വർഷങ്ങൾക്കപ്പുറം ഒരിക്കൽ

കൊച്ചി SDPY സ്കൂളിലെ സ്റ്റാഫ് റൂമിൽ ഒരേ ബഞ്ചിലിരിക്കുന്ന രണ്ട് അധ്യാപികമാർ ഒരുമിച്ച് പുളിമാങ്ങ തിന്നുന്നു.. ഏകദേശം ഒരേ കാലത്ത് പ്രസവിക്കുന്നു. കുട്ടികൾക്ക് ആര്യശ്രീ എന്നും ശ്രീറാം എന്നും പേരിടുന്നു.രണ്ടാളെയും ഒരേ ക്ലാസിൽ ചേർക്കുന്നു. സ്കൂൾആനിവേഴ്റി വന്നപ്പോൾ സ്കൂളിലെ ഡാൻസ് മാസ്റ്ററായ റഷീദ് സാർ ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ എന്നൊരു കോമഡി സ്കിറ്റിനു രൂപം കൊടുക്കുകയും വരനായി നാലു വയസുകാരൻ ശ്രീറാമിനെയും വധുവായി നാലു വയസുകാരി ആര്യശ്രീയെയും തെരഞ്ഞെടുക്കുകയും ചെയ്യുന്നു.അതീവ രസകരമായി സ്കിറ്റ് അരങ്ങേറുന്നു. (ഞാൻ താലികെട്ടുന്നില്ല .. എനിക്ക് മണിയടിച്ചാ മതീ… എന്ന് പരിപാടി ദിവസം രാവിലെ ധൈര്യം ചോർന്ന വരൻ നിലവിളിച്ചുവെങ്കിലും..! ) പരിപാടി കഴിഞ്ഞയുടൻ ടീച്ചർ വധുവിനെ സ്റ്റേജിൽ നിന്നു തൂക്കിയെടുത്ത് താഴേക്കു തരികയും കുഞ്ഞമ്മ (അതായത് ഞാൻ.. വിവാഹത്തിൽ സംബന്ധിക്കാൻ കിലോമീറ്ററുകൾ താണ്ടി കൊല്ലത്തു നിന്നും കൊച്ചിയിലെത്തിയതാണ് വധുവിന്റെ കുഞ്ഞമ്മയും അമ്മാമ്മയും) ഏറ്റുവാങ്ങി തോളിലിടുകയും കെട്ടിത്തൂക്കിയിട്ട തിരുപ്പൻ, സാരി ഉൾപ്പെടെ ഉറങ്ങിപ്പോയ വധുവിനെ വീട്ടിലെത്തിക്കയും ചെയ്യുന്നു.പിറ്റേന്നു മുതൽ ചെക്കൻ ചെക്കന്റെ വഴിയും പെണ്ണ് പെണ്ണിന്റെ വഴിയും.

വർഷങ്ങൾ കഴിഞ്ഞു.ചെക്കൻNDA ടെസ്റ്റ് എഴുതി ആർമിയിൽ ക്യാപ്റ്റൻ ആയി .MBBS നാലാം വർഷം പഠിച്ചു കൊണ്ടിരിക്കുന്ന പെണ്ണിനെ FB യിൽ തപ്പിയെടുത്ത് ‘ആര്യാ..നമുക്ക് ഒന്നുകൂടി കല്യാണം കഴിച്ചാലോ ‘എന്നു ചോദിക്കുന്നു.. പെണ്ണ് വിഷയം വീട്ടിലവതരിപ്പിക്കുന്നു. വീട്ടുകാർ പേർത്തും പേർത്തും ചിന്തിച്ചിട്ട് ഒടുവിൽ ,റഷീദ് സാർ കൂട്ടിച്ചേർത്തത് ഇനി നമ്മളായിട്ട് വേർപിരിക്കണ്ടാ ‘എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. അങ്ങനെ ഇരുപത്തിരണ്ടു കൊല്ലത്തിനു ശേഷം ഇവർ വീണ്ടുമിതാ വിവാഹിതരായിരിക്കുന്നു. ഡോ. ആര്യശ്രീ & ക്യാപ്റ്റൻ ശ്രീറാം. ‘ഒരു പട്ടാളക്കാരന്റെ കല്യാണം’ വീണ്ടും അരങ്ങേറിയപ്പോൾ അന്നത്തെ റഷീദ് സാറും ക്ലാസ് ടീച്ചറും സുഹൃത്തുക്കളും മുഖ്യാതിഥികളായിരുന്നു.റഷീദ് സാർ വേദിയിൽ പഴയ കഥ അനുസ്മരിക്കുകയും വധൂവരന്മാരെ ആശിർവദിക്കുകയും ചെയ്തു.( ഇനി ഇമ്മാതിരി നാടകങ്ങൾ കളിപ്പിക്കുന്നത് നോക്കീം കണ്ടുമൊക്കെ വേണമെന്ന് സാറ് ചിന്തിച്ചു കാണും!)

അന്നത്തെ അതേ നിറത്തിലെ കല്യാണസാരി വേണമെന്ന ചെക്കന്റെ സങ്കല്പം നിർഭാഗ്യവശാൽ പൊളിഞ്ഞുപോയി. എന്നാലും രണ്ടു മാസം കൊണ്ടു നെയ്ത ,ഹാൻഡ് മെയ്ഡ് എംബ്രോയ്ഡറി വർക്കുള്ള ബ്ലൗസ് വധുവിനെ അണിയിച്ച് കക്ഷി സംതൃപ്തനായി.രണ്ടാം ലോക മഹായുദ്ധകാലത്ത് പുറത്തിറങ്ങിയ ജീപ്പ് വാങ്ങി ലക്ഷങ്ങൾ മുടക്കി വൃത്തിയാക്കി അതിലായിരുന്നു വധൂവരന്മാരുടെ വിവാഹാനന്തര യാത്ര. അല്ല പിന്നെ! മൊത്തത്തിൽ വിശേഷമാകുമ്പോ അങ്ങനെയും ഇരിക്കട്ടെ ഒരു വിശേഷം !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top