ശബരിമലയില്‍ ആചാരലംഘനം ഉണ്ടായതിനാലാണ് ശുദ്ധിക്രിയ നടത്തിയതെന്ന് തന്ത്രി

ശബരിമലയില്‍ ആചാരലംഘനം ഉണ്ടായതിനാലാണ് ശുദ്ധിക്രിയ നടത്തിയതെന്ന് തന്ത്രി കണ്ഠരര് രാജീവര്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമായിരുന്നു ശുദ്ധിക്രിയ. അതേസമയം ശബരിമലയില്‍ 51 സ്ത്രീകള്‍ കയറിയെന്ന മുന്‍ നിലപാട് തിരുത്തി ദേവസ്വം മന്ത്രി രംഗത്തെത്തി.
ദേവസ്വം ബോര്‍ഡിന്റെ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ശുദ്ധിക്രിയയെ ന്യായീകരിച്ച് തന്ത്രി രംഗത്തെത്തിയത്. ആചാരപരമായി ശുദ്ധിക്രിയ ശരിയായ നടപടിയായിരുന്നു. ആചാരലംഘനം ഉണ്ടായ സാഹചര്യത്തില്‍ ശുദ്ധിക്രിയയെ പറ്റി ദേവസ്വം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും തന്ത്രിയുടെ മറുപടിയിലുണ്ട്. നാളെ ചേരുന്ന ബോര്‍ഡ് യോഗം തന്ത്രിയുടെ വിശദീകരണം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.
അതേസമയം ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയിൽ മുന്‍പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുത്തി ദേവസ്വം മന്ത്രിയും രംഗത്തെത്തി. ശബരിമലയില്‍ രണ്ടു യുവതികൾ മാത്രമാണ് ദർശനം നടത്തിയതെന്നും ശ്രീലങ്കൻ യുവതി ശശികല ദർശനം നടത്തിയതിന് സ്ഥിരീകരണമില്ലെന്നും കെ മുരളീധരൻ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി കടകംപളളി സുരേന്ദ്രൻ നിയമസഭയില്‍
അറിയിച്ചു. ഇതോടൊപ്പം ശബരിമല ആചാര-വിശ്വാസ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയിൽ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കുകയുണ്ടായി.
ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കപ്പെട്ടാൽ ദേവസ്വം അധികാരികളുമായി കൂടിയാലോചിച്ച് മാത്രമേ തന്ത്രിക്ക് പരിഹാരക്രിയ നടത്താനാകൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനല്ലെങ്കിലും ദേവസ്വം മാന്വൽ അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്തനാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ സഭയെ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here