‘ഇപ്പോഴും സിപിഐഎമ്മിൽ തന്നെ; പുറത്ത് പോകുമെന്ന പ്രചാരണത്തെക്കുറിച്ച് അറിയില്ല’; പികെ ശശി

പാർട്ടിക്ക് പുറത്ത് പോകുമെന്ന പ്രചാരണത്തെക്കുറിച്ച് അറിയില്ലെന്ന് കെടിഡിസി ചെയർമാനും സിപിഐഎം നേതാവുമായ പികെ ശശി. താൻ ഇപ്പോഴും സിപിഐഎമ്മിൽ തന്നെയാണ്. താൻ പാർട്ടിക്ക് പുറത്തു പോയാൽ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരാണോ പ്രചാരണത്തിന് പിന്നിൽ എന്ന് സംശയിക്കുന്നു. മുസ്ലിം ലീഗിന്റെ പരിപാടിയിലല്ല, മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നും പികെ ശശി ട്വന്റിഫോറിനോട് പറഞ്ഞു.
പൊതുപ്രവർത്തന രംഗത്ത് നിന്ന് മാറ്റിനിർത്താൻ കഴിയില്ലെന്നും തനിക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനത്തിന് ഒരു കുറവും വന്നിട്ടില്ലെന്നും പികെ ശശി വ്യക്തമാക്കി. മണ്ണാർക്കാട് നഗരസഭയുടെ പരിപാടി മുസ്ലിം ലീഗിന്റെ പരിപാടി ആയിരുന്നില്ല. ഒരു നല്ല സംരംഭം നാട്ടിൽ വരുമ്പോൾ അതിനെ അംഗീകരിക്കാനുള്ള മനസ്സ് കാണിക്കണം. ആരോടെങ്കിലുമൊക്കെയുള്ള വ്യക്തിവിരോധം തീർക്കാൻ പരിപാടിക്കെതിരായ വാർത്തകൾ കൊടുക്കുന്നത് മ്ലേച്ഛമാണെന്ന് പികെ ശശി പറഞ്ഞു.
എല്ലാ പാർട്ടികളുടെ നേതാക്കളും പ്രവർത്തകരുമായി നല്ല സൗഹൃദമാണുള്ളതെന്ന് പികെ ശശി വിശദീകരിച്ചു. തന്റെ സൗഹൃദ വലയമാണ് തന്റെ കരുത്ത് അതിൽ പോറൽ വീഴ്ത്താൻ ആർക്കും കഴിയില്ലെന്ന് പികെ ശശി വ്യക്തമാക്കി. മണ്ണാർക്കാട് ആയുർവേദ ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിൽ സിപിഐഎം നേതൃത്വത്തെ വിമർശിച്ച് പികെ ശശി രംഗത്തെത്തിയിരുന്നു. തന്നിൽ അഴിമതി ആരോപിക്കുന്നവർ സ്വന്തം ഷർട്ടിലെ കറ ആദ്യം പരിശോധിക്കണമെന്നായിരുന്നു പി കെ ശശി പറഞ്ഞത്.
മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയായിരുന്നു ആയുർവേദ ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടകൻ. ഈ വേദിയിൽ ആയിരുന്നു പികെ ശശിയുടെ സി പി ഐ എം വിമർശനം.തന്റെ ഷർട്ടിലെ കറ നോക്കുന്നയാൾ കഴുത്തറ്റം മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് വിമർശനം നടത്തുന്നതെന്ന് പികെ ശശി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ എംപി, എംഎൽഎ എന്നിവർക്കൊപ്പം വെള്ളിയാഴ്ച മുഖ്യാതിഥിയായാണ് പി.കെ. ശശിയും പങ്കെടുത്തത്.
Story Highlights : PK Sasi says he is unaware of the campaign to leave CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here