മനോബലം തളര്‍ത്താന്‍ ക്യാന്‍സറിന് കഴിയില്ല; ആശുപത്രി ചിത്രം പങ്കുവച്ച് നഫീസ അലി

ബിഗ്ബി എന്ന സിനിമയിലെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന മേരി ടീച്ചറായെത്തിയ നഫീസ അലി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. സിനിമാതാരം എന്നതിനു പുറമെ ദേശീയ നീന്തല്‍ താരം, സൗന്ദര്യറാണി എന്നീ പദവികളും നഫീസയ്ക്കുണ്ട്. പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടാണ് 2018 മുതല്‍ താന്‍ കാന്‍സര്‍ ബാധിതയാണെന്ന വിവരം താരം വെളിപ്പെടുത്തിയത്.
രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ് വളരെ അപൂര്‍വ്വമായ പെരിറ്റോണിയല്‍ കാന്‍സര്‍ നഫീസയില്‍ കണ്ടുപിടിക്കുന്നത്. മാസങ്ങളോളം നഫീസ വയറുവേദനയുമായി ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചില്ല. അണ്ഡാശയത്തിലും കാന്‍സര്‍ ബാധയുണ്ടായിരുന്നതിനാല്‍ അണ്ഡാശയ കാന്‍സര്‍ ആണോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഡോക്ടര്‍മാര്‍ പിന്നീട്. ഒടുവില്‍ മാക്‌സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയെ ചികില്‍സിച്ചത്. പെരിറ്റോണിയല്‍ കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ നഫീസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് എന്റെ ശസ്ത്രക്രിയ എന്നറിയിക്കുന്നതിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
പെരിറ്റോണിയല്‍ ക്യാന്‍സര്‍
വയറ്റിലെ സ്തരങ്ങളിലുണ്ടാകുന്ന ക്യാന്‍സറാണ് പെരിറ്റോണിയല്‍ ക്യാന്‍സര്‍. അര്‍ബുദബാധയുണ്ടാകുന്ന കോശങ്ങള്‍ അണ്ഡാശയത്തിലും കണ്ടുവരുന്നതിനാല്‍ ചിലസമയങ്ങളില്‍ അര്‍ബുദബാധ അവിടേക്കും വ്യാപിക്കാറുണ്ട്. പെരിറ്റോണിയല്‍ ക്യാന്‍സര്‍ അടിവയറ്റിലെ കോശങ്ങളുടെ നേര്‍ത്ത പാളിയിലാണ് വികസിക്കുന്നത്. ഗര്‍ഭാശയവും, മൂത്രാശയവും, മലാശയവും ഈ സ്തരം സംരക്ഷിക്കുന്നു. വയറിനെയോ വന്‍കുടലിനെയോ ബാധിക്കുന്ന ക്യാന്‍സറുമായി ഇതിനെ തെറ്റിദ്ധരിക്കേണ്ടതില്ല. പെരിറ്റോണിയല്‍ കാന്‍സര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതല്‍ സാധാരണമാണ്. ഗര്‍ഭാശയ അര്‍ബുദത്തിന് സാധ്യതയുള്ള സ്ത്രീകള്‍ക്ക് പെരിറ്റോണിയല്‍ ക്യാന്‍സറിനുമുള്ള സാധ്യത കൂടുതലാണ്. നിങ്ങള്‍ക്ക് , ആഞഇഅ2 ജനിതക മ്യൂട്ടേഷനുകള്‍ ഉണ്ടെങ്കില്‍ ഇതില്‍ കൂടുതല്‍ സാധ്യതയുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here