വ്യവസായങ്ങള്‍ നാടിനെ ചൂഷണം ചെയ്യുകയാണെന്ന മനോഭാവം മാറണമെന്ന് മുഖ്യമന്ത്രി
വ്യവസായങ്ങള്‍ വരുന്നത് നാടിനെ ചൂഷണം ചെയ്യാനാണെന്ന പൊതുധാരണ മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ ഒരു വ്യവസായ യൂണിറ്റ് വരുമ്പോള്‍ അത് നാടിനെ സഹായിക്കാനാണെന്ന് എല്ലാവരും മനസിലാക്കണം. ഒരാള്‍ക്കോ ആയിരം പേര്‍ക്കോ തൊഴില്‍ നല്‍കുന്നതിലൂടെ നാടിന്റെ വികസനത്തിനാണ് ഇവര്‍ സഹായിക്കുന്നത്. പ്രധാനമായും വ്യവസായവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് ഈ ബോധമുണ്ടാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ വ്യവസായ വകുപ്പ് സംഘടിപ്പിച്ച ‘അസെന്‍ഡ് കേരള 2019’ സമ്മേളനം ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട അനുമതി 30 ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നിയമം. തുടക്കമെന്ന നിലയിലാണ് 30 ദിവത്തെ കണക്ക് വച്ചിരിക്കുന്നത്. ഭാവിയില്‍ അത് 15 ദിവസമായി ചുരുക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കാതിരിക്കുന്ന മനോഭാവം അപൂര്‍വം ചിലര്‍ക്കെങ്കിലും ഉണ്ട്. അതവസാനിച്ചു കഴിഞ്ഞുവെന്ന് അത്തരക്കാര്‍ മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാവസായിക അനുമതിക്കായുള്ള കേരള സര്‍ക്കാരിന്റെ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്‌പെരന്റ് ക്ലിയറന്‍സിന്റെ ഉദ്ഘാടനവും സംസ്ഥാന വ്യവസായ വകുപ്പ് തയ്യാറാക്കിയ ഇന്‍വസ്റ്റ് കേരള ഗൈഡിന്റെ പ്രകാശനവും മുഖ്യമന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു.
ഓരോ വ്യവസായങ്ങളുടെ സ്വഭാവത്തിനനുസരിച്ച് പ്രത്യേക വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന് വ്യവസായ മന്ത്രി ശ്രീ ഇ പി ജയരാജന്‍ പറഞ്ഞു. പൊതുമേഖലയില്‍ മാത്രമല്ല സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ അനുവദിക്കും. ഗ്രാമങ്ങളില്‍ 25 ഏക്കറും നഗരപ്രദേശങ്ങളില്‍ 15 ഏക്കറുമായിരിക്കും പാര്‍ക്കുകള്‍ തുടങ്ങാനുള്ള പരിധി. പൊതുമേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സ്വകാര്യമേഖലയിലെ പാര്‍ക്കിലും സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: യാത്രക്കാരുടെ മൂക്കില്‍ നിന്ന് ചോര; വിമാനം തിരിച്ചിറക്കി
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയെ സംബന്ധിക്കുന്ന സുപ്രധാന ചര്‍ച്ചകളാണ് അസെന്‍ഡ് കേരള സമ്മേളനത്തില്‍ നടന്നത്. സംസ്ഥാനത്തെ സൂക്ഷ്മചെറുകിടഇടത്തരം വ്യവസായ പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here