പുതുച്ചേരിയില്‍ ഗവർണർക്കെതിരെ ധര്‍ണ തുടരുന്നു

പുതുച്ചേരി മന്ത്രിസഭാ തീരുമാനങ്ങളിൽ ലെഫ്റ്റനൻ ഗവർണർ ഭരണഘടന വിരുദ്ധമായി ഇടപടെുന്നെന്ന് ആരോപിച്ച് രാജ്നിവാസിന് മുന്നിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ധർണ തുടരുന്നു. മുഖ്യമന്ത്രി വി നാരയണസ്വാമിക്കൊപ്പം സ്പീക്കർ വൈദ്യ ലിംഗവും മന്ത്രിമാരും കോൺഗ്രസ്, ഡിഎംകെ എംഎൽഎമാരും ധർണയിൽ പങ്കെടുക്കുന്നുണ്ട്. ലെഫ്റ്റനൻ ഗവർണർ കിരൺ ബേദി മന്ത്രി സഭാ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടുന്നെന്നും ജനപ്രിയ പദ്ധതികളുടെ ഫയൽ മനപൂർവ്വം വൈകിപ്പിക്കെന്നെന്നും ആരോപിച്ചാണ് ധർണ.
ഈ മാസം 21ന് ചർച്ച നടത്താമെന്ന് ഗവർണർ അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി വൈകി ചേർന്ന ക്യാബിനറ്റിൽ പ്രതിഷേധ ധർണ തുടരാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഗവർണർ കിരൺ ബേദി നേരിട്ടെത്തി മന്ത്രിസഭ തീരുമാനങ്ങൾ തടയില്ലെന്ന് തങ്ങൾക്ക് ഉറപ്പ് നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം.
Read More: പുതുച്ചേരി വ്യാജ വാഹന രജിസ്‌ട്രേഷന്‍; ഗതാഗതവകുപ്പ് നോട്ടീസ് അയച്ചു
സർക്കാർ പ്രഖ്യാപിച്ച ഭൂരിഭാഗം പദ്ധതികളുടേയും ഫയലുകളിൽ തീരുമാനമെടുക്കാതെ ഗവർണർ കിരൺ ബേദി വൈകിപ്പിക്കുകയാണെന്നാണ് ആരോപണം. ഗവർണറുടെ നിയമ വിരുദ്ധമായ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് നൽകിയ നിവേദനത്തിന് മറുപടി ലഭിച്ചില്ലെന്നും നാരായണസ്വാമി ചൂണ്ടികാട്ടുന്നു. ഈ മാസം 21 ന് ചർച്ച നടത്താമെന്ന് ഗവർണർ അറിയച്ചതിനെ തുടർന്ന് പ്രതിഷേധം ആദ്യം അവസാനിപ്പിച്ചിരുന്നെങ്കിലും, കറുത്ത വസ്ത്രം അണിഞ്ഞ് എത്തി അർധരാത്രിയോടെ ധർണ വീണ്ടും പുനരാംരംഭിച്ചു.
രാജ് നിവാസിന് മുന്നിൽ കിടന്നാണ് മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതിഷേധം. അനധികൃതമായി സർക്കാർ തീരുമാനങ്ങളിൽ ഇടപെടില്ലെന്ന് നേരിട്ട് ഉറപ്പ് ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here