ഗുരുവായൂര്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് മൂന്ന് മണിക്ക് മഞ്ജുളാല്‍ത്തറക്ക് സമീപത്ത് നിന്ന് ആനയോട്ടം ആരംഭിക്കും.രാത്രി 8.30നാണ് കൊടിയേറ്റ്. ഇന്ന് നടക്കുന്ന ആനയോട്ടത്തില്‍ പങ്കെടുക്കുന്ന 25 ആനകളുടെ അവസാന വട്ട ആരോഗ്യ പരിശോധനയും പൂര്‍ത്തിയായി.മുന്നില്‍ ഓടാനുള്ള 5 ആനകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രനടയില്‍ നടന്നിരുന്നു.ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ എല്ലാ ആനകളേയും ഓട്ടത്തിനായി സജ്ജരാക്കി നിര്‍ത്തും.
മൂന്ന് മണിയോടെ ക്ഷേത്രത്തില്‍ നാഴികമണിയടിച്ചാല്‍ ആനയോട്ടത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കും.ക്ഷേത്ര അവകാശി കുടുംബമായ കണ്ടിയൂര്‍ പട്ടത്ത് നമ്പീശനില്‍ നിന്ന് ആനകള്‍ക്കുള്ള കുടമണികള്‍ മാതേമ്പാട്ട് നമ്പ്യാര്‍ ഏറ്റുവാങ്ങി പാപ്പാന്‍മാര്‍ക്ക് കൈമാറും. തുടര്‍ന്ന് അവ ആനകളെ അണിയിക്കാന്‍ പാപ്പാന്‍മാര്‍ മഞ്ചുളാല്‍ത്തറയിലേക്ക് ഓടും.ആനകള്‍ ഓടുമ്പോള്‍ കാണികളെ നിയന്ത്രിക്കാന്‍ കനത്ത പൊലീസ് സന്നാഹവും ഇത്തവണ ഒരുക്കിയിട്ടുണ്ട്.ആദ്യം ഓടിയെത്തി ഗോപുരവാതില്‍ കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.മുന്നിലോടുന്നതിനായി ഇന്നലെ നടന്ന നറുക്കെടുപ്പില്‍ അഞ്ച് ആനകളെ തെരഞ്ഞെടുത്തു.ഗോപീകണ്ണന്‍, നന്ദിനി, നന്ദന്‍, വിഷ്ണു ,അച്ച്യുതന്‍ എന്നീ ആനകളെയാണ് തെരഞ്ഞെടുത്തത്.
Read Also: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; അതിര്‍ത്തിയില്‍ വ്യോമസേനയുടെ ശക്തിപ്രകടനം; വീഡിയോ
ദേവസ്വം ഭരണസമിതി അംഗങ്ങള്‍ ചേര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ ദീപസ്തംഭത്തിനടുത്ത് വച്ചായിരുന്നു നറുക്കെടുപ്പ്.കഴിഞ്ഞ തവണത്തെ ആനയോട്ടത്തില്‍ കൊമ്പന്‍ ചെന്താമരാക്ഷനാണ് ജേതാവായത്.ഇന്ന് കൊടിയേറ്റം കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും പ്രത്യേകം സജ്ജമാക്കിയ വേദിയിലും വിവിധ കലാപരിപാടികള്‍ അരങ്ങേറും.തെക്കേ നടയില്‍ അന്നദാനത്തിനും പ്രസാദ പകര്‍ച്ചക്കുമായി ഒരേ സമയം 1500 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന കൂറ്റന്‍ പന്തലും ഒരുക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here