ഇതാണ കരിങ്കോഴി കുഞ്ഞുങ്ങളുടെ ആ മൊത്ത കച്ചവടക്കാരന്‍, ട്രോളുകളുടേയും

ഫെയ്സ് ബുക്ക് നിറയെ കരിങ്കോഴി കുഞ്ഞുങ്ങളും, കമന്റുകളും, ട്രോളുകളുമാണ്. ഒരു പോസ്റ്റും ഇടാന്‍ വയ്യ, ഇട്ടാലുടന്‍ അതിന് താഴെ കരിങ്കോഴി കുഞ്ഞുങ്ങളുടെ വില്‍പനക്കാരനെത്തും. പ്രത്യേകിച്ച് ഫെയ്സ് ബുക്ക് പേജുകളില്‍. പ്രത്യേകിച്ച് ഒന്നും ഇല്ല വെറുമൊരു പരസ്യം. എന്നാല്‍ ഈ പരസ്യം സോഷ്യല്‍ മീഡിയയുടെ ‘അതിമാരക സൈലന്റ് ട്രോളാ’ണിന്ന്. കഴിഞ്ഞ കുറച്ച് ദിവസമായി ട്രോളന്മാര്‍ കൂടി ഇതേറ്റെടുത്തതോടെ സിനിമാ താരങ്ങളും ഇതേറ്റെടുത്തു. മണ്ണാര്‍ക്കാട് സ്വദേശിയാണ് അബ്ദുള്‍ കരീമിന്റേതായിരുന്നു ഈ പരസ്യം. സ്വന്തം കച്ചവടം പച്ചപിടിക്കാനിട്ട പോസ്റ്റ് ഇപ്പോള്‍ പലരേയും ട്രോളിക്കൊല്ലുന്നത് കണ്ട് ഞെട്ടിയിരിക്കുകയാണ് കരീം. തച്ചനാട്ട് കരയിലാണ് കരീമിന്റെ കരിങ്കോഴി കച്ചവടം
രണ്ട് വര്‍ഷം മുമ്പ് തുടങ്ങിയ ബിസിനസ് പച്ചപിടിക്കാനായി സുഹൃത്തുക്കള്‍ പറഞ്ഞത് അനുസരിച്ചാണ് അബ്ദുള്‍ കരീം പരസ്യം ഫെയ്സ് ബുക്കിലിട്ട് തുടങ്ങിയത്. അതും സുഹൃത്തുക്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളില്‍. രണ്ടാഴ്ച മുമ്പാണ് ഇത്തരം ‘പ്രൊമോഷന്‍’ തുടങ്ങിയത് തന്നെ. അതിനിടെ ഒന്ന് രണ്ട് പ്രാവശ്യം രണ്ട് കോമഡി പേജുകളില്‍ ഇത് ഷെയര്‍ ചെയ്തു. അത് ഒരു തുടക്കമായിരുന്നു, കാരണം അതിന് ശേഷം അബ്ദുള്‍ കരീമിനും, കച്ചവടത്തിനും, കരീമിന്റെ ഫോണിനും വിശ്രമം ഉണ്ടായിട്ടില്ല. മിനുട്ടുകളുടെ ഇടവേളകളിലാണ് ഫോണ്‍കോളുകള്‍ വന്ന് കുമിഞ്ഞത്. കരിങ്കോഴിയുടെ സത്യാവസ്ഥയറിയാന്‍ കേരളത്തിന് പുറത്ത് നിന്ന് വരെയെത്തി, ഒപ്പം ആവശ്യക്കാരും.
ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെ ഈ കമന്റ് വന്നതോടെയാണ് ട്രോളുകളുടെ തുടക്കം. പിന്നീട് കരിങ്കോഴികള്‍ പലരൂപത്തിലും ഭാവത്തിലും എത്തി, ഡൈനസോര്‍ കുഞ്ഞുങ്ങളുടെ വില്‍പ്പനവരെ ട്രോളന്‍മാര്‍ ഹോള്‍സെയിലായി ഏറ്റെടുത്തു. ട്രോളുകളോട് കരീമിന് പരാതിയോ വിഷമമോ ഇല്ല. ആകെയുള്ള വിഷമം ആവശ്യക്കാര്‍ക്ക് കോഴികളെ എത്തിച്ച് നല്‍കാന്‍ കഴിയാത്തതാണ്. കിട്ടുന്ന ഓര്‍ഡര്‍ മുഴുവന്‍ തെക്കന്‍ ജില്ലകളില്‍ നിന്നാണ്. ആവശ്യവുമായി വിളിക്കുന്നവര്‍ക്ക് കരിങ്കോഴികളെ കൊടുക്കാന്‍ കഴിയാത്തത് വിഷമമാണ്.
തന്റെ ഫ്രാഞ്ചെസി എടുക്കാന്‍ ഇവിടെ ആരെങ്കിലും തയ്യാറാണെങ്കില്‍ അവര്‍ക്ക് കോഴികളെ കൊടുക്കാന്‍ കരീം തയ്യാറാണ്. പൊള്ളാച്ചിയില്‍ നിന്നാണ് കരീം കരിങ്കോഴികളെ എത്തിക്കുന്നത്. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമാണ് കരീമിനുള്ളത്. രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതിരുന്ന കച്ചവടം രണ്ടാഴ്ച കൊണ്ട് പൊടി പൊടിക്കുന്നതിന്റെ ആശ്ചര്യത്തിലാണ് കരീമും കുടുംബവും.
എങ്ങനെയാണ് ഇത്തരത്തില്‍ പരസ്യം ചെയ്യാന്‍ കഴിഞ്ഞതെന്ന് ചോദിച്ച് കൊച്ചിയിലെ ഒരു പരസ്യക്കമ്പനി വരെ കരീമിനെ വിളിച്ചു. എനിക്കിതൊന്നും അറിയില്ലെന്നായിരുന്നു കരീമിന്റെ മറുപടി. സംഗതി സത്യമാണോ എന്ന് അറിയാന്‍ വിളിക്കുന്നവരാണ് കൂടുതല്‍, തെറി വിളിയും കുറവല്ലെന്ന് കരീം പറയുന്നു. ട്രോളുകളോടും പരാതിയില്ല ട്രോളന്മാര്‍ ട്രോളിക്കോട്ടെ എന്നാണ് കരീമിന്റെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here