രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണം : സുപ്രീം കോടതി

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി. അതത് സംസ്ഥാനങ്ങളിലെ നോഡൽ ഓഫീസർമ്മാർ അടിയന്തിര ഘട്ടങ്ങളിൽ സഹായമെത്തിക്കണം. നോഡൽ ഓഫിസുകളിലെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിക്കണം. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പതിനൊന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമ്മാർക്ക് സുപ്രീം കോടതി നോട്ടീസയച്ചു. പുൽവാമ തീവ്രവാദി ആക്രമണത്തിന് ശേഷം കശ്മീരികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതു താത്പര്യ ഹർജിയിലാണ് നടപടി.
പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേർക്ക് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇത് പക്ഷെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന കശ്മീരി സ്വദേശികൾക്ക് നേരെയുള്ള ആക്രമണമായി മാറി.
ജമ്മുവിലാണ് ആക്രമണങ്ങളുടെ തുടക്കം. കശ്മീരി സ്വദേശികളുടെ വാഹനങ്ങൾക്കും കടകൾക്കും നേരെ വ്യാപക ആക്രമണം നടന്നു. ജമ്മുവിലെ കശ്മീരികളായ സർക്കാർ ജീവനക്കാരുടെ വീടുകൾ അക്രമിക്കാനും ശ്രമം നടന്നു. അക്രമം അടിച്ചമർത്താൻ പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ഡെറാഡൂണിൽ കശ്മീരി വിദ്യാർത്ഥികളെ വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള അക്രമി സംഘം മർദ്ദിച്ചു. അക്രമികൾ ലേഡീസ് ഹോസ്റ്റലിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. കൂടുതൽ അക്രമം ഭയന്ന് വാടക വീടുകൾ ഒഴിഞ്ഞ് പോകാൻ വിദ്യാർത്ഥികളോട് ഉടമകൾ ആവശ്യപ്പെട്ടതായാണ് വിവരം. 24 മണിക്കൂറിനുള്ളിൽ മുഴുവൻ കശ്മീരികളും നഗരം വിടണമെന്നാണ് വിഎച്ച്പിയുടെ മുന്നറിയിപ്പ്. ബീഹാറിലെ പട്‌നയിൽ കശ്മീരി വ്യാപകാരികളും അക്രമത്തിനിരയായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here