Advertisement

ഒരേ പദ്ധതി കേന്ദ്രമന്ത്രിയും സംസ്ഥാനമന്ത്രിയും രണ്ടിടത്ത് ഉദ്ഘാടനം ചെയ്തു; വിവാദമായി കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘടന ചടങ്ങ്

February 24, 2019
Google News 0 minutes Read

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ഒരേ ദിവസം രണ്ട് പേര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കോട്ടയത്ത് കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമാണ് ഒരേ പദ്ധതിയുടെ ഉദ്ഘാടനം രണ്ടിടത്ത് നിര്‍വഹിച്ചത്. കഴക്കൂട്ടത്ത് നടന്ന പരിപാടിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ വിട്ടുനിന്നു. സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആരും തന്നെ പരിപാടിയില്‍ പങ്കെടുത്തില്ല. ഏതാനും ബിജെപി പ്രവര്‍ത്തകര്‍ മാത്രമാണ് അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടകനായ പരിപാടിയില്‍ പങ്കെടുത്തത്.

തിരുവനന്തപുരം സിഡിസിആര്‍ഐയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് കോട്ടയത്ത് കൃഷി മന്ത്രി അതേ പദ്ധതി ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് പദ്ധതിയുടെ ഉദ്ഘാടനം കോട്ടയത്ത് സംഘടിപ്പിച്ചതെന്ന് ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പ് കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കഴക്കൂട്ടത്തെ പരിപാടിയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് കൃഷി മന്ത്രി ഉയര്‍ത്തിയത്.

കേന്ദ്രം കാണിക്കുന്നത് അല്‍പ്പത്തരമാണെന്ന പറഞ്ഞ സുനില്‍ കുമാര്‍ സര്‍ക്കാര്‍ പരിപാടികള്‍ പാര്‍ട്ടി പരിപാടികളാക്കി മാറ്റുന്ന നടപടി ശരിയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണിത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന തലത്തില്‍ നടത്തുകയാണെങ്കില്‍ അത് അറിയിക്കേണ്ട ബാധ്യത കേന്ദ്രസര്‍ക്കാരിനില്ലേയെന്ന് സുനില്‍ കുമാര്‍ ചോദിക്കുന്നു. മുഖ്യമന്ത്രിയെ അറിയിച്ചില്ലെങ്കിലും കൃഷി മന്ത്രിയെ എങ്കിലും അറിയിക്കണം. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കത്തയക്കാമായിരുന്നു. അറിയിച്ചിരുന്നുവെങ്കില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തെവെച്ച് പദ്ധതി സന്തോഷപൂര്‍വം ഉദ്ഘാടനം ചെയ്യുമായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാരുകളും ചേര്‍ന്നിട്ടാണ്. അല്ലാതെ കേന്ദ്രം നേരിട്ട് വന്ന് നടപ്പാക്കുകയല്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി കിസാന്‍ സമ്മാന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയത്തായിരുന്നു തീരുമാനിച്ചിരുന്നത്. വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോട്ടയത്ത് ഉണ്ടായിരുന്നു. സര്‍ക്കാരിന്റെ ആയിരം ദിന പരിപാടികളുടെ ഭാഗമായി കോട്ടയത്ത് കൃഷി മന്ത്രി പങ്കെടുക്കുന്ന പരിപാടി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ അതോടൊപ്പം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കോട്ടയത്ത് ഏറ്റവും അധികം കര്‍ഷകര്‍ ഉള്ളത് തലയാഴം പഞ്ചായത്തിലാണ്. കൃഷിമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ പങ്കെടുക്കുമെന്നതിനാള്‍ കിസാന്‍ സമ്മാന്‍ പദ്ധതിയുടെ ഉദ്ഘാടനം ഇവിടെ നിശ്ചയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ബാനറുകളും ഇന്നലെ ഉദ്ഘാടന വേദിക്ക് സമീപം ഉയര്‍ന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here