പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിസിസി യുടെ 48 മണിക്കൂർ നിരാഹാര സമരം ഇന്ന് ആരംഭിക്കും
കാസര്‍കോട് ഡിസിസി യുടെ 48 മണിക്കൂർ നിരാഹാര സമരം ഇന്ന് ആരംഭിക്കും. പെരിയ ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം വി എം സുധീരൻ ഉദ്‌ഘാടനം ചെയ്യും. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി നിരന്തര സമര മുഖം തുറന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
അതേ സമയം പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ക്രൈം ബ്രാഞ്ച് സംഘം കോടതിയിൽ അപേക്ഷ നൽകും. നേരത്തെ പോലീസ് കണ്ടെടുത്ത ആയുധങ്ങളിൽ ഉൾപ്പെടെ സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നത്. ഫോൺ രേഖകൾ അടക്കം പരിശോധിച്ച ഗൂഡാലോചന അടക്കം പുറത്തു കൊണ്ട് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കല്ലിയോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്. ലോക്കൽ പൊലീസിന്റെ കൈവശമുണ്ടായിരുന്ന കേസ് ഫയൽ എസ്പി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് കൈമാറി. ഇതു വിശദമായി പഠിക്കുന്നതിനൊപ്പം മുഴുവൻ പ്രതികളേയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും. അതേസമയം കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.
Read More: പെരിയ ഇരട്ടക്കൊലപാതകം; കേസ് ഡയറി ക്രൈംബ്രാഞ്ചിന് കൈമാറി
പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കുടുംബം പരാതി നൽകുന്നത്. കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകുന്നില്ല എന്ന് കോടതിയെ അറിയിക്കാൻ വേണ്ടിയാണ് കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുന്നത്.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിനായി കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബം നിയമോപദേശം തേടിയിരിക്കുകയാണ്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനോ കൂടുതൽ പ്രതികളെ പിടികൂടാനോ പൊലീസ് ശ്രമിക്കുന്നില്ലെന്നും പൊലീസിന്‍റെ അലംഭാവം മൂലം കേസന്വേഷണം നിലച്ച മട്ടിലാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here