‘വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ല’; ഡോ. എം.എസ്.അജിത്

റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ സിലബസിൽ നിന്ന് ഒഴിവാക്കില്ലെന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ഡോ. എം.എസ്.അജിത് ട്വന്റിഫോറിനോട്. സർവകലാശാല സിലബസിൽ തീരുമാനം എടുക്കേണ്ടത് ബോർഡ് ഓഫ് സ്റ്റഡീസും അക്കാഡമിക് കൗൺസിലുമാണെന്നും ഡോ. എംഎസ് അജിത് പറഞ്ഞു.
ഉത്തമ ബോധ്യത്തോടെയാണ് വേടന്റെ പാട്ട് സിലബസിൽ ഉൾപ്പെടുത്തിയതെന്ന് ഡോ. എംഎസ് അജിത് പറഞ്ഞു. സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കേണ്ടതില്ല എന്നും ഡോ.എം.എസ്.അജിത് വ്യക്തമാക്കുന്നു. ഔദ്യോഗികമായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല. ഉണ്ടാക്കിയ സിലബസ് മറ്റൊരാൾ പരിശോധിച്ച് നൽകുന്ന നിർദേശങ്ങൾ സ്വീകരിക്കില്ല. ഉത്തമബോധ്യത്തോടെ വെച്ച കാര്യം തുടർന്നുകൊണ്ടുപോകുമെന്ന് അദേഹം പറഞ്ഞു.
പൂർണമായി ആലോചിച്ച് വിശകലനം ചെയ്ത് ഉൾപ്പെടുത്തിയതാണ് വേടന്റെ പാട്ട്. അതുകൊണ്ട് പിൻവലിക്കേണ്ട ആവശ്യമില്ലെന്ന് എംഎസ് അജിത് വ്യക്തമാക്കി. വേടന്റെ പാട്ട് സിലബസിൽ നിന്ന് നീക്കാൻ വിസി നിയമിച്ച വിദഗ്ദ്ധ സമിതി നിർദേശം നൽകിയിരുന്നു. നിർദേശം ബോർഡ് ഓഫ് സ്റ്റഡീസിന് വിസി നൽകാനിരിക്കെയാണ് പ്രതികരണം. മുൻ മലയാളം വിഭാഗം മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഗൗരിലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ടും, വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ തുടങ്ങിയ പാട്ടുകളാണ് സിലബസിൽ ഉൾപ്പെടുത്തിയത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ ഒഴിവാക്കണമെന്ന് നിർദേശിച്ചത്. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.
Story Highlights : Rapper Vedan’s Song will not be removed from Calicut University syllabus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here