ബാബറി ഭൂമി കേസ്: മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി

ബാബറി മസ്ജിദ് ഭൂമി കേസില്‍ മധ്യസ്ഥ ചര്‍ച്ച വേണമെന്ന് സുപ്രീംകോടതി. അയോധ്യ കേസ് പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഗൗരവമായിത്തന്നെ മധ്യസ്ഥചര്‍ച്ചയെക്കുറിച്ച് ആലോചിക്കേണ്ടതാണെന്ന് സുപ്രീംകോടതി പറഞ്ഞു. മധ്യസ്ഥ ശ്രമത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ഒരു ശ്രമം മാത്രമേ സാധ്യതയുള്ളൂ. എന്നാല്‍ അത് ഉപയോഗപ്പെടുത്തണമെന്ന് കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. മാര്‍ച്ച് അഞ്ചിന് ഇത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കിയ രേഖകളുടെ പരിഭാഷയെ ചൊല്ലി രാം ജന്മഭൂമി ന്യാസിന്റെയും സുന്നി വഖഫ് ബോര്‍ഡിന്റെയും അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് മധ്യസ്ഥ ചര്‍ച്ച ആലോചിക്കുകയാണെന്ന് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കിയത്. മധ്യസ്ഥ ശ്രമങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണെന്നാണ് സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷന്‍ രാജീവ് ധവാന്‍ മറുപടി നല്‍കിയത്. സുപ്രീം കോടതി മുഖേന മധ്യസ്ഥശ്യമങ്ങള്‍ നടന്നിട്ടില്ലെന്നും ഇരു കക്ഷികളെയും ഒന്നിച്ചിരുത്തിയുള്ള മധ്യസ്ഥ ചര്‍ച്ച കോടതി ആലോചിക്കുകയാണെന്നും ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം മാത്രമായാണോ കേസിനെ കാണുന്നതെന്ന് ബോബ്‌ഡെ ചോദിച്ചു. ഇരു കക്ഷികളും തമ്മിലുള്ള മുറിവുണക്കാനാണ് കോടതി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാമക്ഷേത്രം അയോധ്യയില്‍ നിലനിന്നിരുന്നെന്ന് അവകാശപ്പെടുന്ന ചരിത്രരേഖകളുടെ പരിഭാഷയുടെ കൃത്യത പരിശോധിക്കണമെന്ന് സുന്നി അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് തയ്യാറാക്കിയ പരിഭാഷയെ പറ്റി ഇപ്പോള്‍ തര്‍ക്കം ഉന്നയിക്കുന്നത് ശരിയല്ലെന്നായിരുന്നു രാം ജന്മഭൂമി ന്യാസ് അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ വാദിച്ചത്. തര്‍ക്കം നിലനില്ക്കുന്നെങ്കില്‍ വാദേ കേള്‍ക്കുന്നത് നീട്ടേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പരിശോധനയ്ക്ക് എത്ര സമയം വേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോള്‍ പരിഭാഷക്ക് 8 മുതല്‍ 12 ആഴ്ച വരെ വേണമെന്നായിരുന്നു സുന്നി ബോര്‍ഡിന്റെ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here