ചർച്ച് ബില്ലിനെതിരെ കെ സി ബി സിയുടെ ഇടയലേഖനം

നിയമ പരിഷ്കരണ കമ്മീഷൻ പുറത്തിറക്കിയ നിർദ്ദിഷ്ട ചർച്ച് ബില്ലിനെതിരെ കെ സി ബി സിയുടെ ഇടയലേഖനം. നിയമ പരിഷ്കരണ കമ്മീഷന്റെ നടപടി ആശങ്കാജനകമാണെന്ന് കെ സി ബി സി സർക്കുലർ പറയുന്നു. കമ്മീഷന്റെ ഉദ്ദേശ ശുദ്ധി സംശയാസ്പദമാണെന്നും ഇടയലേഖനം ആരോപിക്കുന്നു. അടുത്ത ഞായറാഴ്ച പളളികളിൽ വായിക്കാൻ നിർദേശിച്ചാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.
കേരള ചർച്ച് പ്രോപ്പർട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്ലിന്റെ കരട്, നിയമ പരിഷ്കരണ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. നിർദിഷ്ട ബില്ലിന്മേൽ പൊതുജനാഭിപ്രായവും കമ്മീഷൻ തേടിയിരുന്നു. പിന്നാലെയാണ് നിർദ്ദിഷ്ട ബില്ലിനെ എതിർത്ത് കെ സി ബി സി ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.
Read More: ലൈംഗികാതിക്രമം തടയാന്‍ മാര്‍ഗരേഖയുമായി കെസിബിസി
നിയമ പരിഷ്കരണ കമ്മീഷന്റെ നീക്കം അപലപനീയമാണെന്ന് ഇടയലേഖനം പറയുന്നു. ബില്ലിന്റെ പിന്നിൽ ഗൂഢലക്ഷ്യമുണ്ട്
സഭയുടെ നിലപാട് നിശ്ചിത സമയത്തിനുള്ളിൽ കമ്മീഷനെ അറിയിക്കും. നിർദിഷ്ട ബിൽ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ പടർത്തുന്നതുമാണെന്നും ഇടയലേഖനം ആരോപിക്കുന്നു. രാജ്യത്തെ സിവിൽ നിയമങ്ങളും സഭാ നിയമങ്ങളും വഴി സഭാ സ്വത്തുക്കളും അവയുടെ കൈമാറ്റവും ഓഡിറ്റ് ചെയ്യാൻ സംവിധാനങ്ങളുണ്ട്. അതിനാൽ പുതിയ ട്രിബ്യൂണൽ സ്ഥാപിച്ച് സുതാര്യത ഉറപ്പാക്കാൻ ശ്രമിക്കുന്നുവെന്ന വാദം തെറ്റാണെന്നും സർക്കുലർ പറയുന്നു.
ഭരണഘടനയുടെ ആർട്ടിക്കിൾ 26 വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യത്തിന്റെ നിഷേധമാണ് നിർദിഷ്ട ബില്ലന്നും സർക്കുലർ വാദിക്കുന്നു. ബില്ല് നിയമമായാൽ സഭാ സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം അനാവശ്യ വ്യവഹാരങ്ങൾ വഴി നശിപ്പിക്കപ്പെടാൻ ഇടയാക്കും. കമ്മീഷന്റെ കാട്ടിയ തിടുക്കം ഉദ്ദേശ ശുദ്ധി സംശയിക്കാൻ കാരണമാണെന്നന്നും സർക്കുലർ പറയുന്നു.
കെ സി ബി സി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. എം സുസേപാക്യം, വൈസ് പ്രസിഡന്റ് ഡോ. യുഗ നോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സംയുക്തമായാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here