ഭീകരവാദത്തിനെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് സുഷമ സ്വരാജ്

ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയ്ക്ക് മതമില്ലെന്നും ഭീകരതയെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നവരെ എതിര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇസ്ലാമിക സഹകരണ സംഘടനാ (ഒഐസി)യില്‍ സംസാരിക്കവെയാണ് സുഷമ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
എല്ലാ മതങ്ങളും സംസാരിക്കുന്നത് സമാധാനത്തെക്കുറിച്ചാണ്. ദൈവം ഒന്നാണെന്നും അതിനെ മനുഷ്യന്‍ വിവിധ രീതിയില്‍ ആരാധിക്കുക മാത്രമാണ് ചെയ്യുന്നതുമെന്ന ഋഗ്വേത ദര്‍ശനത്തേയും സുഷമ സ്വരാജ് പരാമര്‍ശിച്ചു. മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ തീവ്രവാദത്തിന് പണം നല്‍കുന്ന പ്രണവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണം. അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും അവര്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ നാട്ടില്‍ നിന്നുമാണ് താന്‍ വരുന്നത്. എല്ലാവര്‍ക്കും സമാധാനം ഉണ്ടാകണമെന്നാണ് ഗാന്ധിജി ആഗ്രഹിച്ചിരുന്നതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക രാജ്യങ്ങള്‍ ഇന്ത്യക്ക് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിച്ച അവര്‍ വിവിധ രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുയും ചെയ്തു.
സുഷമ സ്വരാജ് അതിഥിയായി പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് ഇസ്ലാമിക് രാജ്യങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയിരുന്നു. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇന്നും നാളെയുമായി അബുദാബിയിലാണ് ഒഐസി സമ്മേളനം നടക്കുന്നത്.
അതേസമയം, സുഷമയെ യോഗത്തിനു വിളിച്ചതു മഹത്തായ സംഭവം പോലെ സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതില്‍ കോണ്‍ഗ്രസ് അദ്ഭുതം പ്രകടിപ്പിച്ചു. പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള ഒരടവാണ് ഈ അത്യാഹ്ലാദമെന്ന് പാര്‍ട്ടി വക്താവ് ആനന്ദ ശര്‍മ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here