രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി സി അച്യുതമേനോന്‍റെ മകന്‍

ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമെന്ന രീതിയിൽ പ്രചരണങ്ങൾ നടക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകൻ ഡോ. വി രാമൻകുട്ടി രംഗത്തെത്തി. രാഷ്ട്രീയം പ്രവർത്തനമണ്ഡലമാക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് അച്യുതമേനോൻ സെന്‍റര്‍ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിന്റെ മുൻ മേധാവി കൂടിയായിരുന്ന അദ്ദേഹം വ്യക്തമാക്കുന്നു. ഒരു പൊതുപ്രവർത്തകനിൽ നിന്ന് പൊതുജനം ആഗ്രഹിക്കുന്ന സമർപ്പണവും ത്യാഗവും എന്താണെന്ന് തനിക്ക് നന്നായി അറിയാം. അത് എന്നിൽ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയം പ്രവർത്തനമണ്ഡലമാക്കാൻ ആഗ്രഹിക്കാത്തതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം…
ഞാൻ വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽ ഡി എഫ് സ്ഥാനാർത്ഥിയായിരിക്കുമെന്ന് ഒരു പ്രചരണം സോഷ്യൽ മീഡിയയിൽ ഉണ്ടായിട്ടുള്ളത് പലരും കണ്ടുകാണും. ഞാൻ ഒരു മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകന്റെ മകനാണ്. 1977ൽ 64 വയസ്സുള്ളപ്പോൾ നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തിൽ,’ ഞാൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഇനിമുതൽ വിട്ടുനിൽക്കാൻ തീരുമാനിച്ചു’ എന്ന് അറിയിച്ചപ്പോൾ, ‘അങ്ങ് രാഷ്ട്രീയം വിടുകയാണോ?’ എന്നു ചോദിച്ച പത്രപ്രവർത്തകനോട്, ‘എഴുനേറ്റുനിൽക്കാൻ ശേഷിയുള്ളിടത്തോളം ഞാൻ രാഷ്ട്രീയപ്രവർത്തനം നടത്തും’ എന്നു പറഞ്ഞ ഒരാൾ. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിൽ ഒരു പൊതുപ്രവർത്തകനിൽ നിന്ന് പൊതുജനം ആഗ്രഹിക്കുന്ന സമർപ്പണവും ത്യാഗവും എന്താണെന്ന് എനിക്ക് നന്നായി അറിയാം. അത് എന്നിൽ ഇല്ല എന്ന തിരിച്ചറിവുള്ളതുകൊണ്ട് രാഷ്ട്രീയം എന്റെ പ്രവർത്തനമണ്ഡലമാക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ഏതായാലും ഒന്നു രണ്ടു ദിവസത്തിനകം ഔദ്യോഗിക സ്ഥാനാർത്ഥികളുടെ ലിസ്റ്റ് പുറത്തുവരുമ്പോൾ കാര്യങ്ങൾ എല്ലാവർക്കും വ്യക്തമാകുമെന്ന് വിശ്വസിക്കുന്നു.
Read More: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here