പാപ്പാന്‍റെ ചെരുപ്പുകള്‍ ചേര്‍ത്ത് പിടിച്ച് ആന; കണ്ണുനിറയിച്ച് ഗജവീരന്‍റെ സ്നേഹം

കുളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ അടിയില്‍പ്പെട്ട് പാപ്പാന്‍ മരിച്ച ദാരുണസംഭവം ഏറെ വേദനാജനകമായിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയവുമായിരുന്നു. എന്നാല്‍ പാപ്പാന്‍റെ മരണത്തില്‍ സങ്കടം സഹിക്കാനാവാതെ ഗജവീരനും. മരണശേഷം അരുണിന്റെ ചെരുപ്പ് തുമ്പിക്കയ്യില്‍ ചേര്‍ത്തു പിടിച്ചാണ് ഗജവീരനായ ഭാരത് വിശ്വനാഥന്‍ സങ്കടം തീര്‍ത്തത്.
പാപ്പാന്റെ ചെരുപ്പ് തുമ്പിക്കൈ കൊണ്ടെടുത്ത് ഏറെ നേരം കൊമ്പിനോട് ചേര്‍ത്തു പിടിച്ച് നിന്നത് കണ്ടു നിന്നവരുടെയും കണ്ണ് നിറച്ചു. ഇടയ്ക്ക് പിടിവിട്ട് തഴെ വീണു പോയ ചെരുപ്പ് ആന വീണ്ടും തുമ്പിക്കൈ കൊണ്ടെടുത്ത് ചേര്‍ത്ത് പിടിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു പാപ്പാന്‍ ചെരുപ്പ് മാറ്റാന്‍ ശ്രമിച്ചെങ്കിലും ഭാരത് വിശ്വനാഥന്‍ വഴങ്ങിയില്ല.
കഴിഞ്ഞ ദിവസം കോട്ടയത്താണ് ആനയെ കുളിപ്പിക്കാന്‍ കിടത്തുന്നതിനിടെ അടിയിലേക്ക് തെന്നിവീണ് പാപ്പാന്‍ അരുണ്‍ പണിക്കര്‍ മരിച്ചത്. കുളിപ്പിക്കാനായി ആനയോട് കിടക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം പിന്നിലേക്ക് മാറിയ അരുണ്‍ തെന്നിവീഴുകയായിരുന്നു. ഇതറിയാതെ അരുണിന് മുകളിലേക്ക് ആന ഇരുന്നു. പാപ്പാന്‍ അടിയില്‍പ്പെട്ടെന്ന് മനസിലാക്കിയ ഭാരത് വിശ്വനാഥന്‍ മുന്‍ കാലുകള്‍ പൊക്കി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അരുണിന്റെ ജീവന്‍ രക്ഷിക്കാനായില്ല.ചേര്‍ത്തല ഇരമല്ലൂര്‍ സ്വദേശിയായ അരുണ്‍ ഒരു വര്‍ഷം മുന്‍പാണ് ഭാരത് വിശ്വനാഥന്റെ പാപ്പാനായെത്തിയത്.
Read More: കോട്ടയത്ത് ആന അടിതെറ്റി വീണ് പാപ്പാന്‍ മരിച്ചു; വീഡിയോ
സരിതയാണ് അരുണിന്‍റെ ഭാര്യ. അഖില്‍ദേവ്, അഖില എന്നിവര്‍ മക്കളാണ്. ഏറെക്കാലമായി പടിഞ്ഞാറെ കല്ലടയിലെ വാടകവീട്ടില്‍ താമസിക്കുകയായിരുന്ന അരുണ്‍ ഭാര്യയുടെ സ്വദേശമായ ചെന്നിത്തലയില്‍ നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറാന്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
ഇന്നലെ രാവിലെ 9.45യാണ് അപകടം നടന്നത്. ആന ഇരിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു. ഇതിനിടെ സമീപത്തു നിന്ന അരുണിനും കാല്‍ വഴുതി ആനയുടെ അടിയില്‍പ്പെടുകയായിരുന്നു. അരുണിന്റെ തലയിലേക്കാണ് ആന വീണത്. ആനയുടെ അടിയില്‍ മിനിട്ടുകളോളം അരുണ്‍ തുടര്‍ന്നു. മറ്റൊരാളെത്തി ആനയെ എഴുന്നേല്‍പ്പിച്ച ശേഷം അരുണിനെ മാറ്റിയെങ്കിലും മരിച്ചിരുന്നു.
ആനയെ നിര്‍ത്തിയിരുന്ന പ്ലാറ്റ്‌ഫോമില്‍ നനവുണ്ടായിരുന്നതാണ് അപകടകാരണം. സംഭവത്തില്‍ വെസ്റ്റ് പൊലിസ് ദൃക്‌സാക്ഷികളുടെയും ആന ഉടമയുടെയും മൊഴി രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here