കൊല്ലത്ത് ഐടിഐ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള കസ്റ്റഡിയിൽ
കൊല്ലം അരിനെല്ലൂരിൽ ഐടിഐ വിദ്യാർത്ഥിയെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ സിപിഎം അരിനെല്ലൂർ ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ള പോലീസ് കസ്റ്റഡിയിൽ. രഞ്ജിത്തിനെ മർദ്ദിച്ച സംഘത്തിൽ സരസൻ പിള്ളയും ഉണ്ടായിരുന്നു
രഞ്ജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ ജയിൽ വാർഡൻ വിനീതിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. രഞ്ജിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി മർദ്ദിച്ചത് വിനീതായിരുന്നു. ഈ മാസം പതിനാലിനാണ് സംഭവം. ബന്ധുവായ പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ ആദ്യം കൊല്ലം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് തിരുവനന്തപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണാ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ചയാണ് രഞ്ജിത് മരിച്ചത്. ആളുമാറിയാണ് വിനീത് രഞ്ജിത്തിനെ മർദ്ദിച്ചതെന്ന് പിന്നീട് വ്യക്തമായിരുന്നു.
Read Also : ഐടിഐ വിദ്യാർത്ഥിയുടെ കൊലപാതകം; ജയില്‍ വാര്‍ഡനെതിരെ വേറെയും നിരവധി കേസുകള്‍
കേസിൽ ജയിൽ വാർഡൻ വിനീതിനെതിരെ അന്ന് തന്നെ രഞ്ജിത്തിൻറെ കുടുംബം ചവറ തെക്കും ഭാഗം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും പൊലീസ് സ്റ്റേഷൻറെ തൊട്ടടുത്ത് വീടുള്ള വിനീതിനെ അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിക്കുന്നു.
പൊലീസ് മൊഴിയെടുക്കാൻ പോലും തയ്യാറായില്ലെന്ന് മാത്രമല്ല, കൌണ്ടർ കേസ് ഫയൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പൊലീസ് ഒത്തുതീർപ്പിന് കുടുംബത്തെ സമീപിച്ചതായും രഞ്ജിത്തിൻറെ അച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്. അടിയേറ്റ് ആന്തരിക രക്തസ്രാവം മൂലം രഞ്ജിത്ത് മരണമടഞ്ഞ ശേഷമാണ് വിനീതിനെതിരെ പൊലീസ് കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here