സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട

ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ വിസയില്ലാതെ തന്നെ സൗദിയില്‍ എത്താന്‍ വിദേശികള്‍ക്ക് അവസരം വരുന്നു. അമേരിക്ക യൂറോപ്പ് ഉള്‍പ്പെടെ ഏതാനും ചില രാജ്യങ്ങളിലെ പൌരന്മാരെ മാത്രമാണ് നിലവില്‍ ഇതിനായി പരിഗണിക്കുന്നത്.
അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് വിസയില്ലാതെ തന്നെ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം ഒരുങ്ങുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധമായ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ടൂറിസം മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ഇല്ലാതെയൊ ഓണ്‍ അറൈവല്‍ വിസ കരസ്ഥമാക്കിയോ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കും. സാമ്പത്തിക-സാമൂഹിക രംഗങ്ങളില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. ശാരിക് ഇലക്ട്രോണിക് വിസ സംവിധാനം വഴി ഒമ്പതിനായിരത്തോളം ടൂറിസ്റ്റ് വിസകള്‍ ഈയടുത്ത് അനുവദിച്ചിരുന്നു. പതിനാല് ദിവസത്തെ കാലാവധിയുള്ള വിസയ്ക്ക് അറുനൂറ്റി നാല്പത് റിയാലായിരുന്നു ഈടാക്കിയിരുന്നത്.
വിവിധ വിനോദ കായിക പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു ഇലക്ട്രോണിക് ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചത്. ടൂറിസം മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ സൗദി നടപ്പിലാക്കുന്നുണ്ട്. റിയാദിലെ ഖിദ്ധിയ്യ മെഗാ ടൂറിസം പദ്ധതിയുടെ ആദ്യഘട്ടം 2022 –ല്‍ തുറന്നു കൊടുക്കും. ആദ്യഘട്ടം തുറന്നു കൊടുത്താല്‍ തന്നെ വര്‍ഷത്തില്‍ പതിനഞ്ചു ലക്ഷം സന്ദര്‍ശകര്‍ എത്തുമെന്നാണ് പ്രതീക്ഷ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here