ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹകരിക്കും; സംയുക്ത പ്രസ്‌താവനയുമായി സൗദിയും ഇന്ത്യയും

പഹൽഗാം ഭീകരാക്രമണത്തിൽ സംയുക്ത പ്രസ്‌താവനയുമായി സൗദി കിരീടാവകാശി മുഹമ്മ ബിൻ സൽമാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചു. നിരപരാധികളുടെ ജീവൻ അപഹരിച്ചത് അപലപനീയമാണ്. മനുഷ്യരാശിക്ക് നേരെയുള്ള ഭീഷണിയാണ്.
ഈ സാഹചര്യത്തിൽ, എല്ലാ രൂപങ്ങളിലുമുള്ള ഭീകര പ്രവർത്തനങ്ങളെയും ഒരുമിച്ച് നേരിടും. ഭീകര പ്രവർത്തനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഭീകരതയെ ഏതെങ്കിലും പ്രത്യേക മതവുമായോ, സംസ്കാരവുമായോ ബന്ധിപ്പിക്കാനുള്ള ശ്രമവും പാടില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സഹകരിക്കും. ഭീകരവാദികൾക്ക് ധനസഹായം നല്കുന്നതിനെ ഒരുമിച്ച് നേരിടും. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാന് സഹകരിക്കും. മറ്റ് രാജ്യങ്ങൾക്കെതിരെ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് മിസൈലുകൾ, ഡ്രോണുകൾ തുടങ്ങിയ ആയുധങ്ങൾ നൽകുന്നത് തടയേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
അതേസമയം ജമ്മു കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. നാല് പതിറ്റാണ്ടിനിപ്പുറം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു പ്രവാസികള്‍. ജിദ്ദയിലെത്തിയ നരേന്ദ്ര മോദിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജിദ്ദയിലെത്തിയ മോദിക്ക് പഹൽഗാം ഭീകരാക്രമണത്തെ തുടര്‍ന്നാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കേണ്ടി വന്നത്.
Story Highlights : india saudi condemns pahalga terrorist attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here