സൗദിയില്‍ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു

സൗദിയില്‍ വിവിധ മേഖലകളിലെ സ്വദേശിവല്‍ക്കരണം നിരീക്ഷിക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചു. ഐ.ടി, ടെലികമ്മ്യൂണിക്കേഷന്‍സ്, വ്യവസായ മേഖലകളില്‍ പരമാവധി തസ്തികകള്‍ സ്വദേശികള്‍ക്ക് നീക്കി വെക്കാനാണ് തീരുമാനം.
സൗദി തൊഴില്‍ മന്ത്രാലയം, കമ്മ്യൂണിക്കെഷന്‍സ് ആന്‍ഡ് ഐ.ടി മന്ത്രാലയം, കൌണ്‍സില്‍ ഓഫ് സൗദി ചെമ്പേഴ്സ് എന്നീ മൂന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ തൊഴിലവസരങ്ങളെ കുറിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സ്വകാര്യ മേഖലയോട് ആവശ്യപ്പെട്ടു. ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി മേഖലകളില്‍ ഒഴുവുള്ള തസ്തകകളെ കുറിച്ച റിപ്പോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഈ ഒഴിവുകളിലേക്ക് മാനവശേഷി വികസന നിധിക്ക് കീഴില്‍ സ്വദേശികളെ കണ്ടെത്താനാണ് തീരുമാനം. ഐടി, ടെലികമ്മ്യൂണിക്കേഷന്‍സ് മേഖലയില്‍ അനധികൃതമായി ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെയും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും.
അതേസമയം കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചു. തൊഴില്‍ മന്ത്രാലയം, മാനവശേഷി വികസന നിധി, ജുബൈല്‍ റോയല്‍ കമ്മീഷന്‍ എന്നിവയുടെ പ്രതിനിധികള്‍ അടങ്ങുന്നതാകും സമിതി. ഈ മേഖലയില്‍ പരമാവധി സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ കണ്ടെത്തുക, സ്വദേശികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ഒരുക്കുക, സൗദിവല്‍ക്കരണം നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങള്‍ കമ്മിറ്റി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here