സര്‍ഫ് എക്സലാണെന്ന് തെറ്റിദ്ധരിച്ച് മൈക്രോസോഫ്റ്റ് എക്സലിനെതിരെ പ്രതിഷേധം

സര്‍ഫ് എക്സല്‍ വാഷിംഗ് പൗഡറിന്‍റെ പരസ്യത്തിനെതിരായ പ്രതിഷേധം ഏറ്റുവാങ്ങിയത് മൈക്രോസോഫ്റ്റ് എക്സല്‍. സര്‍ഫ് എക്സലും മൈക്രോ സോഫ്റ്റ് എക്സലും മാറി തെറ്റിദ്ധരിച്ച പ്രതിഷേധക്കാര്‍ വലിയ രീതിയിലുള്ള ബഹിഷ്ക്കരാണാഹ്വാനങ്ങളാണ് മൈക്രോ സോഫ്റ്റ് എക്സലിന്‍റെ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പിന് കീഴില്‍ നടത്തുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി ചിലര്‍ വൺ സ്റ്റാര്‍ നല്‍കിയാണ് എക്സല്‍ ആപ്പിനോട് പകരം വീട്ടിയത്. ഇത് ഒരു സ്പൂഫ് ക്യാംപെയിന്‍ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേ സമയം വര്‍ഗ്ഗീയ വാദികളുടെ ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ക്ക് ശേഷം സര്‍ഫ് എക്സലിന് സാമൂഹിക മാധ്യമങ്ങളില്‍ റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ഫേസ്ബുക്കിലും യൂട്യൂബിലും മില്യണ്‍ കണക്കിന് പിന്തുണയുമായാണ് ഡിറ്റര്‍ജന്റ് കമ്പനി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. പരസ്യം വലിയ വിവാദമാകുന്നതിന് മുമ്പ് ഫേസ്ബുക്ക് പേജിന് 829000 പേരാണ് ലൈക്കടിച്ചിരുന്നതെങ്കില്‍ വിവാദത്തിന് ശേഷം ഒന്നര മില്യണ്‍ ലൈക്കുകളാണ് സര്‍ഫിന്‍റെ പേജിന് ലഭിച്ചിരിക്കുന്നത്.
കുറച്ച് ദിവസം മുന്‍പാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയ വാദികളുടെ ആക്രമണം തുടങ്ങിയത്. മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
Read More: മതസൗഹാര്‍ദം പ്രമേയമാക്കിയ പരസ്യം; ട്വിറ്ററില്‍ പ്രതിഷേധം, വാക്പോര്
പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സല്‍ പുറത്തിറക്കിയ പുതിയ പരസ്യത്തിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എന്നുന്നുണ്ട്. കമ്പനി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here