നിർഭയ പീഡനം സിനിമയാകുന്നു; ട്രെയിലർ പുറത്ത്

രാജ്യത്തെ നടുക്കിയ നിർഭയ കൊലക്കേസ് സിനിമയാകുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ഡെൽഹി പൊലീസിന്റെ കേസ് ഡയറി ആസ്പദമാക്കിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഇന്ത്യൻ ടെലിവിഷൻ വെബ് ഡ്രാമയായാണ് ചിത്രം പുറത്തിറക്കുന്നത്. റിച്ചി മെഹ്തയാണ് കഥയും സംവിധാനവും. ഷെഫാലി ഷാ, രസിക ദഗ്ഗൽ, ആദിൽ ഹുസ്സൈൻ, രാജേഷ് തൈലാംഗ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മാർച്ച് 22ന് ചിത്രം നെറ്റ്ഫഌക്‌സിൽ പുറത്തിറങ്ങും. ഏഴ് ഭാഗങ്ങളുള്ള സീരീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇതിലെ ആദ്യ രണ്ട് ഭാഗങ്ങൾ 2019 ലെ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ആറ് വർഷങ്ങൾ നീണ്ട റിസർച്ചിനൊടുവിലാണ് ഇതിന്റെ തിരക്കഥ ഒരുക്കുന്നത്. ഡെൽഹിയിലാണ് ചിത്രീകരണം.
ഡൽഹി നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ എന്ന വൈദ്യവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണ് നിർഭയ പീഡനക്കേസ്. സംഭവത്തിൽ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.
Read Also : നിർഭയ കേസിൽ നാല് പ്രതികൾക്കും വധശിക്ഷ
പെൺകുട്ടിയും സുഹൃത്തുംകൂടി ദക്ഷിണ ഡെൽഹിയിൽ മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്‌ലൈൻ ബസ്സിലാണ് ക്രൂരമായ പീഡനം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പാരാമെഡിക്കൽ കോഴ്‌സിനു പഠിക്കുന്ന പെൺകുട്ടി ഡെൽഹിയിൽ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബർ 16 ന് ദക്ഷിണ ഡെൽഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സിനിമ കണ്ടതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒപ്പം പോയതായിരുന്നു സുഹൃത്ത്. ബസ്സിലുണ്ടായിരുന്ന ആറുപേർ ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയിൽ അക്രമികൾ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 11 മണിയോടെ ഇരുവരേയും അർദ്ധനഗ്‌നരായി റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളഞ്ഞു. ഒരു വഴിപോക്കനാണ് ഇരുവരെയും കണ്ട് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് ഡെൽഹി പോലീസ് 6 പേരെ അറസ്റ്റു ചെയ്തു. രാംസിംഗ് (ബസ് ഡ്രൈവർ), മുകേഷ് സിംഗ് (രാംസിംഗിന്റെ സഹോദരൻ), വിനയ് ശർമ്മ (ഒരു ജിംന്യേഷത്തിന്റെ പരിശീലകൻ), പവൻ ഗുപ്ത (ഒരു പഴക്കച്ചവടക്കാരൻ), രാജു, അക്ഷയ് ഥാക്കൂർ (ഡെൽഹിയിൽ ജോലി തേടി വന്ന ഒരു യുവാവ്).
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here