Advertisement

ബൈബിളിൽ പോലും ഇത്തരം പരിവർത്തനം കണ്ടിട്ടില്ല, പാവം എന്റെ വടക്കൻ; മുല്ലപ്പള്ളി രാമചന്ദ്രൻ

March 15, 2019
Google News 1 minute Read
mullappalli

ടോം വടക്കന് സംഭവിച്ചത് പോലുള്ള പരിവർത്തനം ബൈബിളിൽ പോലും കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ടോം വടക്കന്റെ ചുവടുമാറ്റം. അല്ലാതെ പുൽവാമയിൽ കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് അല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. രണ്ടാഴ്ച മുന്പ് വരെ തന്റെ ഒരു അപ്പോയിന്റ്മെന്റിനായി നിരന്തരം വിളിക്കുകയായിരുന്നു. എന്റെ പ്രൈവറ്റ് സെക്രട്ടറിയെ നിരന്തരം വിളിച്ച് ബുദ്ധിമുട്ടിക്കുകയായിരുന്നു. തൃശ്ശൂരിൽ സീറ്റ്  വാങ്ങിക്കൊടുക്കണമെന്ന് തന്നോട് ടോം വടക്കൻ ആവശ്യപ്പെട്ടിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. സീറ്റ് നൽകിയിരുന്നെങ്കിൽ ഇത്തരം കൂറ് മാറ്റം നടക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദി എന്ന അഴിമതിക്കാരനേയും, ഭീകരനേയും, കൗശലക്കാരനേയും അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയേയും കുറിച്ച് പറഞ്ഞ് നടന്ന ആളാണ് വടക്കൻ.   പാവം എന്റെ വടക്കൻ എന്നല്ലാതെ ഒന്നും പറയാനില്ലെന്നും.  ബൈബിളിൽ പോലും ഇത്തരം പരിവർത്തനം കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബിജെപിയിൽ നിന്നൊന്നും പ്രതീക്ഷിച്ചല്ല താൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് ടോം വടക്കൻ വ്യക്തമാക്കിയിരുന്നു.  മത്സരിക്കുന്നകാര്യത്തെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും അദ്ദേഹം 24 നോട് പറഞ്ഞു.

ഇന്നലെയാണ് ടോം വടക്കൻ ബിജെപി അംഗത്വം എടുത്തത്. കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദാണ് ടോം വടക്കന് അംഗത്വം നൽകിയത്. ആവശ്യം കഴിഞ്ഞാൽ കോൺഗ്രസ് ഉപേക്ഷിക്കുമെന്നാണ് ടോം വടക്കൻ ആരോപിച്ചത്.  ബിജെപിയിലേക്ക് സ്വീകരിച്ച അമിത് ഷായ്ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു. എഐസിസി ദേശീയ വക്താവായിരുന്നു ടോം വടക്കൻ. ആത്മാഭിനമാമുള്ളവർക്ക് കോൺഗ്രസിൽ തുടരാനാകില്ല. പാർട്ടി വിടുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും മാധ്യമങ്ങളോട് ടോം വടക്കൻ വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നൽകിയ തിരിച്ചടി ചോദ്യം ചെയ്ത കോൺഗ്രസ് നിലപാടാണ് മുന്നണി വിടുന്നതിന് കാരണമെന്ന് ടോം വടക്കൻ പറഞ്ഞത്. .

കോൺഗ്രസിന്റെ നിലപാട് നിരാശാജനകമായിരുന്നുവെന്നും സൈന്യത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്നും ടോം വടക്കൻ പറഞ്ഞു. ‘ഇത് രാജ്യസ്‌നേഹത്തിന്റെ കാര്യമാണ്. ഇത് ചോദ്യം ചെയ്യുന്നത് ശരിയല്ല. ഞാൻ പ്രധാനമന്ത്രിയുടെ വികസന പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞാൻ 15 വർഷം, തന്റെ ജീവിതത്തിലെ നല്ലൊരു ഭാഗം പ്രവർത്തിച്ചിട്ടുണ്ട്. അമിത് ഷാ എന്നെ വിശ്വസിച്ചതിനും പാർട്ടി അംഗത്വം നൽകിയതിനും നന്ദിയുണ്ട്. ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കുന്നതാണ് കോൺഗ്രസിന്റെ രീതി. ഡൽഹിയിൽ പല അധികാര കേന്ദ്രങ്ങൾ കോൺഗ്രസിനുണ്ട്. പ്രവർത്തിക്കുന്നവർക്ക് കോൺഗ്രസ് അംഗീകാരം നൽകില്ലെന്നും ടോം വടക്കൻ ആരോപിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here