ന്യൂസിലൻഡിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും

ന്യൂസിലാൻഡ് വെടിവയ്പ്പിൽ മരിച്ചവരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി അൻസി (23) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൾ നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്ത്യൻ വംശജരായ ഒമ്പതു പേരെ കാണാനില്ലെന്ന കാര്യം ഇന്നലെ രാത്രിയോടെ ന്യൂസിലൻഡിലെ ഇന്ത്യൻ സ്ഥാനപതി സ്ഥിരീകരിച്ചിരുന്നു. ആക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കാണാതായ ഇന്ത്യക്കാരെപ്പറ്റിയുള്ള അന്വേഷണങ്ങൾക്കായി ന്യൂസിലൻഡ് അധികൃതരുമായി ആശയവിനിമയം നടത്തിവരുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Read Also: ന്യൂസിലന്‍ഡ് വെടിവെപ്പ്; ഒമ്പത് ഇന്ത്യക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്
ന്യൂസിലന്‍ഡില്‍ ഇന്നലെയുണ്ടായ ഭീകരാക്രണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.വെടിവെയ്പ്പ് നടത്തിയ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രണ്ടന്‍ ടാരന്റിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രതി ടാരന്റിനെ ഏപ്രില്‍ അഞ്ചു വരെയാണ് കോടതി റിമാന്റ് ചെയ്തത്. കൊലപാതക കുറ്റം ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടുതല്‍ വകുപ്പുകള്‍ പിന്നീട് ചുമത്തും. കായിക പരിശീലകനായ ടാരന്റ് വെള്ളക്കാരുടെ മേധാവിത്വത്തില്‍ വിശ്വസിക്കുന്ന കുടിയേറ്റ വിരുദ്ധനാണെന്ന് വ്യക്തമായിട്ടുണ്ട്. 2012ല്‍ ആണ് ഇയാള്‍ ന്യൂസിലന്റിലെത്തിയത്. ഒരു തോക്ക് മാത്രം കൈവശം വെയ്ക്കാന്‍ ലൈസന്‍സുണ്ടായിരുന്ന അക്രമിയുടെ പക്കല്‍ നിന്ന് അഞ്ച് യന്ത്ര തോക്കുകള്‍ കണ്ടെത്തിയതായി ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദേന്‍ അറിയിച്ചു.
സംഭവത്തില്‍ മറ്റ് രണ്ട് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നും ഇവര്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരായിരുന്നെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.. കൊല്ലപ്പെട്ടവരില്‍ ബംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്‍മാരും ഉള്ളതായാണ് റിപ്പോര്‍ട്ട്. ഡീന്‍സ് അവന്യൂവിലുള്ള അല്‍ നൂര്‍ മസ്ജിദിലും 5 കിലോമീറ്റര്‍ അകലെ ലിന്‍വുഡ് മസ്ജിദിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരവേളയിലായിരുന്നു ആക്രമണം.ആക്രമണത്തിന്റെ അതിക്രൂരദൃശ്യങ്ങള്‍ പ്രതി തലയില്‍ കെട്ടിവച്ച ക്യാമറയില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കിലൂടെ തല്‍സമയം പുറത്തുവിട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ അല്‍ നൂര്‍ പള്ളിയില്‍ ഉണ്ടായിരുന്ന ബംഗ്ലദേശ് ക്രിക്കറ്റ് ടീം തലനാരിഴയ്ക്കാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്ന് തുടങ്ങാനിരുന്ന ന്യൂസീലന്‍ഡ് – ബംഗ്ലാദേശ് ക്രിക്കറ്റ് ടെസ്റ്റ് മല്‍സരം ഉപേക്ഷിച്ചിരുന്നു.ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ എല്ലാ മോസ്‌ക്കുകളും സര്‍ക്കാര്‍ അടപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here