വടകരയില്‍ ജനാധിപത്യവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടം; എതിരാളി ആരെന്ന് നോക്കുന്നില്ലെന്ന് കെ മുരളീധരന്‍
വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍ഡാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്താല്‍ വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലായിരിക്കും പോരാട്ടം. എതിരാളി ആരെന്ന് നോക്കുന്നില്ലെന്നും കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
വടകരയില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വിവരമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം കെ മുരളീധരനുമായി ചര്‍ച്ച നടത്തി. ഇതിനിടെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. വടകരയില്‍ മുരളീധരന്‍ അനുയോജ്യനായ നേതാവാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അദ്ദേഹത്തിന്റെ ജയം അനായാസമായിരിക്കും. അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരാണ് ആദ്യം ഉയര്‍ന്നുകേട്ടത്. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ വി എം സുധീരന്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവരെ സംസ്ഥാന നേതൃത്വം സമീപിച്ചു. എന്നാല്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടായിരുന്നു അവര്‍ കൈക്കൊണ്ടത്. ഇതിന് പിന്നാലെ അഡ്വക്കേറ്റ് പ്രവീണ്‍ കുമാറിന്റെ പേരും വടകരയിലേക്ക് പരിഗണിച്ചു. പ്രവീണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു ഇന്ന് രാവിലെ വരെ ഉയര്‍ന്ന അഭ്യൂഹം. എന്നാല്‍ ഒടുവില്‍ കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരമാണ് എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here