തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല : ഒടുവിൽ തീരുമാനം തുറന്നുപറഞ്ഞ് കമൽ ഹാസൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് കമൽ ഹാസൻ. മകക്ൾ നീതി മയ്യം എന്ന കമൽ ഹാസന്റെ പാർട്ടിയുടെ പ്രകടനപത്രികയും സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കുന്നതിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്. എല്ലാ സ്ഥാനാർത്ഥികളും തന്റെ മുഖമാണെന്നും, തേരിനേക്കാളും തനിക്കിഷ്ടം തേരാളിയാകുന്നതാണെന്നും കമൽ ഹാസൻ പറഞ്ഞു.
തൊഴിലവസരങ്ങളിലെ വർധന, സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ തുല്യ അവസരവും ശമ്പളവും, കർഷകർക്ക് നൂറ് ശതമാനം ലാഭം, തുടങ്ങിയ വാഗ്ദാനങ്ങളാണ് മക്കൾ നീതി മയ്യത്തിന്റെ പ്രകടനപത്രികയിൽ ഉള്ളത്. രാജ്യത്ത് 50 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സ്ത്രീകൾക്ക് അമ്പത് ശതമാനം സംവരണം ഉണ്ടാകുമെന്നും കമൽ ഹാസൻ പറഞ്ഞു. ഫ്രീ വൈഫൈ, റേഷൻ ഉത്പന്നങ്ങളും സൗജന്യ ഹോം ഡെലിവെറി തുടങ്ങിയവയും പത്രികയിലുണ്ട്.
Read Also : സിനിമാഭിനയം നിർത്തുന്നുവെന്ന് കമൽഹാസൻ
കമൽ ഹാസൻ രൂപീകരിച്ച ഒരു രാഷ്ട്രീയ പാർട്ടിയാണ് മക്കൾ നീതി മയ്യം. ‘ജനങ്ങളുടെ നീതികേന്ദ്രം’ എന്നാണ് ഈ പേരിന്റെ അർത്ഥം. 2018 ഫെബ്രുവരി 21-ന് മധുരയിൽ വച്ച് കമൽ ഹാസൻ തന്നെയാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. വെളുത്ത പശ്ചാത്തലത്തിൽ പാർട്ടി ചിഹ്നം ആലേഖനം ചെയ്ത പതാകയും അന്ന് പുറത്തിറക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തെ സൂചിപ്പിക്കുന്ന ആറു കൈകളും അതിനു മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടി ചിഹ്നം. ഇതിൽ മൂന്നുവീതം കൈകൾ ചുവപ്പ്, വെളുപ്പ് നിറങ്ങളിലാണ്. ചേർത്തുപിടിച്ച ആറു കൈകൾക്കു നടുവിൽ കറുത്ത പശ്ചാത്തലത്തിലാണ് നക്ഷത്രത്തിന്റെ സ്ഥാനം
ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ വച്ചാണ് മക്കൾ നീതി മയ്യത്തിന്റെ രൂപീകരണം നടന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി രൂപീകരണത്തെ പിന്തുണച്ചിരുന്നു. തമിഴ്‌നാട്ടിലെ ഭരണപക്ഷമായ എ.ഐ.എ.ഡി.എം.കെ.യിലെ പ്രവർത്തകരെയും ബി.ജെ.പി. പ്രവർത്തകരെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പാർട്ടിയുടെ പ്രഖ്യാപനച്ചടങ്ങു നടന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here