രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പൊന്നാനിയിൽ എൽഡിഎഫ് കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവൻ രമ്യയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. ആലത്തൂരിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെൺകുട്ടിയുടെ കാര്യം എന്താകുമെന്ന് താൻ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമർശം.
ആലത്തൂർ മണ്ഡലത്തിൽ സിറ്റിങ് എംപി പി.കെ ബിജുവിനെതിരെയാണ് രമ്യ ഹരിദാസ് മത്സരിക്കുന്നത്. നാടൻപാട്ട് കലാകാരി കൂടിയായ രമ്യ വോട്ടഭ്യർത്ഥനയ്ക്കിടെ പാട്ടുപാടുന്നതിനെ വിമർശിച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ ഇടതു അനുഭാവികൾ രംഗത്തെത്തിയിരുന്നു. രമ്യയുടെ പാട്ടിനെ വിമർശിച്ച് ദീപ നിശാന്ത് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടത് ഏറെ ചർച്ചയായിരുന്നു.
തുടർന്ന് ദീപ നിശാന്തിന് മറുപടിയുമായി വി.ടി ബൽറാം അടക്കമുള്ള കോൺഗ്രസ് എംഎൽഎ മാർ രംഗത്തെത്തിയിരുന്നു. ഇതിനിടെ ആലത്തൂർ മണ്ഡലത്തിൽ പലയിടത്തും രമ്യയുടെ പോസ്റ്ററുകൾക്ക് മുകളിൽ സിപിഎം പോസ്റ്ററുകൾ ഒട്ടിച്ചതിന്റെ ചിത്രങ്ങളും ഫെയ്‌സ്ബുക്കിൽ പ്രചരിച്ചിരുന്നു. ഇതേച്ചൊല്ലിയും ഇരുപാർട്ടികളുടെയും അനുഭാവികൾ തമ്മിൽ ഫെയ്‌സ്ബുക്കിൽ പോര് നടന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് പൊതുവേദിയിൽ രമ്യയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുമായി എൽഡിഎഫ് കൺവീനർ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here