ബിഷപ്പിനെതിരായ കുറ്റപത്രം വൈകുന്നു; വീണ്ടും സമരത്തിനൊരുങ്ങി കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ബലാത്സംഗക്കേസിൽ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ വീണ്ടും സമരത്തിനൊരുങ്ങുന്നു. അനിശ്ചിതകാല സമരം ആരംഭിക്കാനാണ് തീരുമാനം. ഏപ്രിൽ 6 ന് കൊച്ചിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടക്കും. ഇന്ന് ചേർന്ന ആക്ഷൻ കൗൺസിൽ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. രണ്ടാഴ്ച മുമ്പ് കന്യാസ്ത്രീകൾ കോട്ടയം എസ്പിയെ കണ്ട് കേസിൽ കുറ്റപത്രം വൈകുന്നതിൽ പ്രതിഷേധം അറിയിച്ചിരുന്നു.
Read Also; ഫ്രാങ്കോ മുളയ്ക്കലിൻറെ സഹായിയെ കള്ളപ്പണവുമായി എൻഫോഴ്‌സ്‌മെൻറ് പിടികൂടി
ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാമെന്നാണ് കൂടിക്കാഴ്ചയിൽ എസ്പി ഉറപ്പുനൽകിയത്. എന്നാൽ ഇതുവരെയായും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാൻ കന്യാസ്ത്രീകൾ തീരുമാനിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കഴിഞ്ഞ സെപ്തംബറിലാണ് ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റു ചെയ്തത്. എന്നാൽ അറസ്റ്റു ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെയാണ് കന്യാസ്ത്രീകൾ പ്രതിഷേധത്തിനൊരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here