വെള്ളത്തിൽ വീണ പെൺകുട്ടിയെയും കൊണ്ട് പാഞ്ഞ പൊലീസ് ജീപ്പ് ബസ്സിലിടിച്ചു; അതുല്യ ജീവൻ വെടിഞ്ഞു

കയത്തിൽ മുങ്ങിയ പെൺകുട്ടിയെ രക്ഷപെടുത്തി ആശുപത്രിയിലേക്കു കുതിച്ച പൊലീസ് ജീപ്പ് ബസിനു പിന്നിലിടിച്ചു. മറ്റൊരു കാറിൽ കുട്ടിയെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറുമാനൂർ തെക്കേതൊട്ടിയിൽ ടി.എം.സുകുമാരന്റെയും സുധയുടെയും മകളും പ്ളസ് വൺ വിദ്യാർഥിനിയുമായ ടി.എസ്. അതുല്യ മോളാണ് (16) മരിച്ചത്. ഇന്നലെ നാലു മണിക്കു മീനച്ചിലാറ്റിലെ കല്ലുങ്കൽകടവിലായിരുന്നു അപകടം.
ബന്ധുക്കളായ രണ്ടു കുട്ടികൾക്കൊപ്പമാണ് അതുല്യ കുളിക്കാനെത്തിയത്. അതുല്യ കയത്തിൽ മുങ്ങിയതോടെ കരയിൽ നിന്ന കുട്ടികൾ കുളിക്കാനെത്തിയ ആളെ വിവരം ധരിപ്പിച്ചു. മഹാത്മ യുവജനക്ഷേമ കേന്ദ്രം പ്രവർത്തകരായ മനോജും ജിബിയും അതുല്യയെ കരയ്ക്കെടുക്കുമ്പോൾ ശ്വാസമുണ്ടായിരുന്നു. വിവരം അറിഞ്ഞെത്തിയ പൊലീസ് കുട്ടിയെയുമായി മെഡിക്കൽ കോളജിലേക്കു പാഞ്ഞു. ഇതിനിടെയാണ് ജീപ്പ് ബസ്സിലിടിച്ചത്.
ബസിന്റെ പിന്നിൽ ഇടിച്ച് ജീപ്പിന്റെ മുൻവശം തകർന്നു. തുടർന്ന് പെൺകുട്ടിയെ വാരിയെടുത്തു ഡ്രൈവർ നെവി ആശുപത്രിയിലേക്ക് ഓടുന്നതിനിടെ ഇതുവഴി വന്ന കാർ നിർത്തി. തുടർന്നു ഈ കാറിൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചുവെങ്കിലും അതുല്യ മരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here