ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തിയ അരുണിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

തൊടുപുഴയിൽ ഏഴ് വയസുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കോടതി വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു. പോക്സോ കേസിലെ തെളിവെടുപ്പിന് വേണ്ടിയാണ് തൊടുപുഴ കോടതി പ്രതിയെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായത്.
കൊല്ലപ്പെട്ട കുട്ടിയുടെ നാലു വയസുകാരനായ ഇളയ സഹോദരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതി അരുണ്‍ ആനന്ദിന്റെ അറസ്റ്റ് തിങ്കളാഴ്ച പോലീസ് രേഖപ്പെടുത്തി. മൂത്ത കുട്ടിയെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് ജയിലിലെത്തിയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്ന സിഐ അഭിലാഷ് ഡേവിഡ് രേഖപ്പെടുത്തിയത്.
മർദനമേറ്റ കുട്ടിയോടൊപ്പം ആശുപത്രിയിലെത്തിച്ച ഇളയ കുട്ടിയെ ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് മർദനവും പീഡനവും ഏറ്റതായി വ്യക്തമായത്. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റത്തിനു പുറമേ പോക്സോ വകുപ്പുകളും ചുമത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here