ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക വിഷയത്തിൽ തുടർച്ചയായി ഹർജികൾ വരുന്നത് അംഗീകരിക്കാൻ ആകില്ല : സുപ്രീംകോടതി

ഓർത്തഡോക്സ്- യാക്കോബായ പള്ളി തർക്ക കേസുകളിൽ മുന്നറിയിപ്പുമായി സുപ്രീം കോടതി. വിഷയത്തിൽ തുടർച്ചയായി ഹർജികൾ വരുന്നത് അംഗീകരിക്കാൻ ആകില്ല. സുപ്രീം കോടതി അന്തിമ വിധി കൽപ്പിച്ച കേസിൽ ഒരു ഹർജിയും കീഴ്ക്കോടതികൾ പരിഗണിക്കുന്നത് എന്നും ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബെഞ്ച് ഉത്തരവിട്ടു.
1934ലെ മലങ്കര സഭ ഭരണ ഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന വിധി 2017 ജൂലൈയിലാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഇതിന് ശേഷവും വിഷയത്തിൽ ഹർജികൾ വരുന്നതിൽ ഉള്ള അമർഷം ആണ് കോടതി ഇന്ന് രേഖപ്പെടുത്തിയത്. സുപ്രീം കോടതിയിലും കേരള ഹൈ കോടതികളിലും സിവിൽ കോടതികളിലും ഇതുമായി ബന്ധപ്പെട്ട ഹർജികൾ തുടർച്ചയായി വന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും അവസാനം കന്യാട്ട് നിരപ്പ് പള്ളിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാക്കോബായ സഭ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇന്ന് ഉത്തരവ് ഇറക്കിയത്.
അന്തിമ വിധി പറഞ്ഞ വിഷയം വീണ്ടും വീണ്ടും പരിഗണിക്കാൻ ആകില്ല. അന്തിമ തീർപ്പ് സുപ്രീം കോടതി കൽപ്പിച്ച കേസുകളിൽ രാജ്യത്തെ ഒരു കീഴ് കോടതിയും ഇടപെടരുത് എന്ന കർശന നിർദേശവും കോടതി നൽകി. ഇതോടെ പള്ളി തർക്ക കേസുകളിൽ കേരള ഹൈ കോടതിക്കും മറ്റ് കോടതികൾക്കും ഇടപെടാൻ കഴിയാത്ത സാഹചര്യം ആണ് ഉണ്ടാവുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here