ആഗോള സാമ്പത്തിക വളര്‍ച്ച കുറയുന്നു; ഇന്ത്യയും ചൈനയും അതിവേഗം കുതിക്കുന്നു.

ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3% മാത്രമായിരിക്കുമെന്ന് ഐഎംഎഫ്.
ആഗോളതലത്തില്‍ രാജ്യങ്ങള്‍ 70 ശതമാനം വരെയും വളര്‍ച്ചക്കുറവ് നേരിടുമെന്ന് ഐഎംഎഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീത ഗോപിനാഥ് പറഞ്ഞു.
ഇക്കൊല്ലവും അടുത്ത കൊല്ലവും ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേതായിരിക്കുമെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. ആഗോളതലത്തില്‍ സാമ്പത്തിക ശോഷണം നേരിടുമ്പോഴും ഇന്ത്യ, ചൈന രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയില്‍ 7.3%, 6.3% എന്നീ കണക്കില്‍ സാമ്പദ് വ്യവസ്ഥയില്‍ മുന്നേറ്റമുണ്ടാകുമെന്നും ഐഎംഎഫ് പ്രതിനിധികള്‍ അറിയിച്ചു.
എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകുന്നതു (ബ്രെക്‌സിറ്റ്) സംബന്ധിച്ച ആശയക്കുഴപ്പം ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. യുഎസ് ചൈന വ്യാപാരയുദ്ധവും ആഗോള സാമ്പദ് ഘടയില്‍ സാരമായ വളര്‍ച്ചക്കുറവിന് കാരണമാകുമെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യമനുസരിച്ച് എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ വികസ്വര രാജ്യങ്ങള്‍ തളരും, കയറ്റുമതി അധിഷ്ഠിത സമ്പദ് വ്യവസ്ഥകള്‍ പ്രതിസന്ധിയിലാകും, കടബാധ്യതയുള്ളവ കൂടുതല്‍ കെണിയിലാകും. യുഎസ് 1.9%, ജപ്പാന്‍ 0.5%, ജര്‍മനി 1.4%, സ്‌പെയിന്‍ 1.4% എന്നിങ്ങനെയാണ് അടുത്ത വര്‍ഷം വളരുകയെന്ന് ഐഎംഎഫ് വിശദീകരിക്കുന്നു.
സാമ്പത്തിക ഘടനാ പരിഷ്‌കരണങ്ങളും പൊതുകടം കുറയ്ക്കാനും ബാങ്കിങ് രംഗം ശുദ്ധീകരിക്കാനുമുള്ള ശ്രമങ്ങളും ഇന്ത്യയ്ക്കു ഗുണം ചെയ്യുന്നതായി ഐഎംഎഫ് അവലോകനത്തില്‍ പറയുന്നു. ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം കിട്ടുന്ന രാജ്യമെന്ന പദവി ഇന്ത്യ നിലനിര്‍ത്തി. 2018ല്‍ 7900 കോടി ഡോളറാണ് വിദേശഇന്ത്യക്കാര്‍ ഇന്ത്യയിലേക്കയച്ചതെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here