ഭർത്താവിനെ കൊന്ന് ഭാര്യയെ പീഡിപ്പിച്ച സംഭവം; പുറത്തെത്തിച്ചത് വീട്ടിലെ വളർത്തു പൂച്ച

തിരുവനന്തപുരത്ത് ഗൃഹനാഥനെ കൊലപ്പെടുത്തുകയും ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവം പുറം ലോകം അറിയാൻ കാരണം ഇവരുടെ വീട്ടിലെ വളർത്തു പൂച്ചയുടെ പ്രവർത്തിയെന്നു പൊലീസ്. രക്തത്തിൽ കുളിച്ചു കിടന്ന ദമ്പതിമാരെ കണ്ട് പ്രത്യേക ശബ്ദത്തിൽ പൂച്ച അലറി. അടുത്ത മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ദമ്പതികളുടെ 12 വയസ്സുള്ള മകനെയും 14 വയസ്സുള്ള മകളെയും അവരുടെ മുറിക്കുള്ളിൽ കടന്ന് മാന്തുകയും കടിക്കുകയും ചെയ്‌ത് ഉണർത്താൻ ശ്രമിച്ചു.
മകൻ ഇതുകേട്ട് ഉണർന്നു പൂച്ചയെ മുറിക്കു പുറത്താക്കി വാതിൽ ചാരി. എന്നാൽ പൂച്ച വീണ്ടും മുറിക്കുള്ളിൽ കയറി കുട്ടികളെ ശല്യം ചെയ്യാൻ തുടങ്ങി. പേടി തോന്നിയ കുട്ടികൾ അച്ഛനെയും അമ്മയെയും വിളിക്കാൻ ചെന്നപ്പോഴാണ് ഇരുവരും രക്തത്തിൽ കുളിച്ചു കിടക്കുന്നതു കണ്ടത്. ഇതു കണ്ടു ഭയന്ന് വിറച്ച കുട്ടികളുടെ അലറിക്കരച്ചിൽ കേട്ടാണു പരിസരവാസികൾ സംഭവം അറിയുന്നത്.
പ്രതികളായ വട്ടപ്പാറ സ്വദേശി അനിൽ കുമാർ, തമിഴ്നാട് സ്വദേശി ചന്ദ്രശേഖർ എന്നിവരെ കോടതി ഇന്ന് കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. 76 സാക്ഷികളുണ്ടായിരുന്ന കേസിൽ നിരവധി തൊണ്ടിമുതലും രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഫോർട്ട് പൊലീസാണു കുറ്റപത്രം നൽകിയത്.
2016 ജൂലൈ 7നു പുലർച്ചെ രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം. രണ്ട് പേർ ചേർന്ന് വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി ദമ്പതിമാരെ ചുറ്റികയും കമ്പി പാരയും ഉപയോഗിച്ചു ക്രൂരമായി മർദിച്ചു. ഗൃഹനാഥന്റെ തല പൊട്ടിച്ചിതറിയാണു മരണം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ പ്രതികൾ പീഡിപ്പിച്ചു. തുടർന്നു സ്വർണവും പണവും കവർച്ച ചെയ്തു. നിരവധി ശസ്ത്രക്രിയകൾക്കും ചികിൽസയ്ക്കും ശേഷവും വീട്ടമ്മയുടെ ഓർമശക്തി തിരിച്ചുകിട്ടിയിട്ടില്ല.
ശേഷം പ്രതികളിൽ ഒരാളും ഭാര്യാമാതാവും ചേർന്നു കവർച്ച ചെയ്ത സ്വർണം തിരുനെൽവേലിയിൽ വിൽപ്പന നടത്തി പകരം സ്വർണം വാങ്ങി. ഇത് പിന്നീട് പൊലീസ് കണ്ടെടുത്തു. സ്വർണ കടയിലെ സിസിടിവി ദൃശ്യങ്ങൾ തുറന്ന കോടതിയിൽ പ്രദർശിപ്പിച്ചു തെളിവെടുത്തിരുന്നു. ഡിഎൻഎ പരിശോധനയിൽ ഇര പീഡിപ്പിക്കപ്പെട്ടതു ശാസ്ത്രീയമായി തെളിഞ്ഞു. പ്രതിയുടെ വസ്ത്രത്തിലും അടിക്കാൻ ഉപയോഗിച്ച ചുറ്റികയിലും കൊല്ലപ്പെട്ട വ്യക്തിയുടെ രക്തം കണ്ടെത്തിയതു നിർണായക തെളിവായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here