ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ബിജു രാധാകൃഷ്ണനെ വെറുതെ വിട്ടു

ആദ്യ ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. ബിജുവിന്റെ അമ്മ രാജമ്മാളിനെയും വെറുതെ വിട്ടിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
2006 ഫെബ്രുവരി മൂന്നിനാണ് കൊട്ടാരക്കരയിലെ ബിജുവിന്റെ വീട്ടിലെ കുളിമുറിയില്‍ ഭാര്യ രശ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട രശ്മിയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച് ബിജു അവിടെനിന്നു കടന്നുകളയുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. രശ്മിക്കു മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം വലിച്ചിഴച്ചു കുളിമുറിയിലെത്തിച്ചു ബിജു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
കേസില്‍ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 2014 ജനുവരിയിലാണ് ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു ശിക്ഷ. സ്ത്രീധനത്തിന് വേണ്ടി പീഡിപ്പിച്ചതിനായിരുന്നു രാജമ്മാളിനെ മൂന്നുവര്‍ഷം കഠിനതടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here