ജനാധിപത്യത്തിൽ ഹൃദയവികാരത്തിന് പുല്ലുവില; അവസരം തങ്ങൾക്കും വരുമെന്ന് സുരേഷ് ഗോപി

ശബരിമല പ്രചാരണ വിഷയമാക്കിയതിൽ പ്രതികരണവുമായി തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി. തന്റെ ഹൃദയവികാരമാണ് പങ്കുവെച്ചത്. ജനാധിപത്യത്തിൽ ഹൃദയവികാരത്തിന് പുല്ലുവിലയാണെന്ന് അത് എനിക്ക് മനസിലാക്കി തന്നു. തത്കാലത്തേക്ക് മറ്റുള്ളവർ പറഞ്ഞത് ശിരസാ വഹിക്കുന്നു. അവസരം തങ്ങൾക്കും വരുമെന്നും സുരേഷ് ഗോപി പറഞ്ഞു. സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25 – വാർഷികം തൃശൂർ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിക്കുന്നതിനിടയിലാണ് താരം പ്രതികരിച്ചത്.
തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്. തന്റെ അയ്യൻ, നമ്മുടെ അയ്യൻ, ആ അയ്യൻ ഒരു വികാരമാണെങ്കിൽ ഈ കിരാതസർക്കാരിനുള്ള മറുപടി കേരളത്തിൽ മാത്രമല്ല ഭാരതം മുഴുവനും അലയടിപ്പിച്ചിരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
ഇതിന് പിന്നാലെ സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് തൃശൂർ ജില്ലാ കളക്ടർ ടി വി അനുപമ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണയും രംഗത്തെത്തിയിരുന്നു. ജില്ലാ കളക്ടറുടെ നോട്ടീസിന് പിന്നീട് സുരേഷ് ഗോപി മറുപടി നൽകി. ചട്ടം ലംഘിച്ചിട്ടില്ലെന്നും ദൈവത്തിന്റെ പേരോ മത ചിന്ഹങ്ങളോ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നുമായിരുന്നു വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here