‘കെഎം മാണി സമുന്നതനായ നേതാവായിരുന്നു’ : രാഹുൽ ഗാന്ധി
കെഎം മാണി സമുന്നതനായ നേതാവായിരുന്നെന്നും അദ്ദേഹത്തിന്റെ ഉപദേശം എന്നും പ്രചോദനമാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാലായിൽ കെഎം മാണിയുടെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം
നിശ്ചയിച്ചതിലും അരമണിക്കൂർ വൈകി ഒന്ന് അൻപതോടെയാണ് രാഹുൽ ഗാന്ധി പാലായിൽ എത്തിയത്. സെൻറ് തോമസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ അദ്ദേഹം രണ്ടുമണിയോടെ കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നേതാക്കൾ രാഹുൽഗാന്ധിയെ സ്വീകരിച്ചു. കെഎം മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ രാഹുൽഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 15 മിനിറ്റോളം വീടിനുള്ളിൽ ചെലവഴിച്ച ശേഷം പുറത്തിറങ്ങിയ രാഹുൽ മാധ്യമങ്ങൾക്കു മുന്നിൽ കെഎം മാണിയെ അനുസ്മരിച്ചു.
Read Also : പേരക്കുട്ടികൾക്കൊപ്പം വീടിനകത്ത് പന്തുകളിച്ച് കെഎം മാണി
കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്‌നിക് ഉമ്മൻചാണ്ടി എന്നിവരും രാഹുൽഗാന്ധിയെ അനുഗമിച്ചു. കുടുംബാംഗങ്ങൾക്ക് പുറമേ മുതിർന്ന നേതാക്കൾ അടക്കം 40 പേർക്ക് മാത്രമാണ് കോമ്പൗണ്ടിനുള്ളിൽ പ്രവേശനം അനുവദിച്ചത് . എസ് പി ജിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയത്. തിരികെ മടങ്ങവേ വാഹനത്തിലിരുന്ന് രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്തു. സമയപരിമിതിയെ തുടർന്നാണ് അരമണിക്കൂർ നിശ്ചയിച്ചിരുന്ന സന്ദർശന പരിപാടി 15 മിനിറ്റായി വെട്ടിച്ചുരുക്കിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here