പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശപത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം

പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശപത്രികയിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപണം. ഗാന്ധിനഗറിൽ സ്വന്തം പേരിൽ ഭൂമിയുണ്ടെന്ന് 2007ലെ നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മോദി അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീടുളള തെരഞ്ഞെടുപ്പുകളിൽ ഇക്കാര്യം മറച്ചുവെച്ച മോദി മറ്റൊരു ഭൂമിയുടെ വിവരങ്ങളാണ് നൽകിയത്. ഇത് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മുൻ തെരഞ്ഞെടുപ്പുകളിൽ നാമനിർദേശപത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉയർന്നിരിക്കുന്നത്. കാരവൻ മാഗസിൻ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഗുജറാത്തിലെ ഗാന്ധിനഗർ സെക്റ്റർ ഒന്നിൽ പ്ലോട്ട്‌നമ്പർ 411 ന്റെ ഉടമസ്ഥനാണെന്ന് 2007ലെ സത്യവാങ്മൂലത്തിൽ മോദി അവകാശപ്പെട്ടിരുന്നു. 2014ൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും മോദിയാണ് ഭൂമിയുടെ ഉടമസ്ഥൻ.
എന്നാൽ 2012ലേയും 2014ലേയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇക്കാര്യമില്ല. പകരം പ്ലോട്ട്‌നമ്പർ 401 എയുടെ 4 ഉടമസ്ഥരിൽ ഒരാളെന്നാണ് മോദി രേഖപ്പെടുത്തിയിരിക്കുന്നത്. 2006ൽ അരുൺ ജെയ്റ്റിലിയുടെ സത്യവാങ്മൂലത്തിലും ഇതേഭൂമി ഇടംപിടിച്ചതാണ് വിചിത്രമായ കാര്യം. ഗാന്ധിനഗറിൽ സെക്റ്റർ ഒന്നിൽ പ്ലോട്ട്‌നമ്പർ 401ന്റെ മുഴുവൻ ഉടമസ്ഥതയും തനിക്കാണെന്ന് ജെയ്റ്റിലിയുടെ പറഞ്ഞു. 2014ലാകട്ടെ മോദിയുടേതിനു സമാനമായ അവകാശവാദം ജെയ്റ്റിലി ഉന്നയിച്ചു. പ്ലോട്ട്‌നമ്പർ 401എയുടെ നാല് ഉടമസ്ഥരിൽ ഒരാൾ. മോദിയുടേയും ജെയ്റ്റിലിയുടേയും പേരിലുളളത് സർക്കാർ ഭൂമിയാണെന്നതാണ് മറ്റൊരു വസ്തുത. ഭൂമി വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പൊതു താൽപര്യ ഹർജി സുപ്രിം കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻറെ ഇടപെടൽ ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
ഈ തെരഞ്ഞെടുപ്പിൽ ഈ മാസം 26നാണ് നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക നൽകുന്നത്. ഇതിനോടൊപ്പം നൽകുന്ന സത്യവാങ്മൂലത്തിൽ ഭൂമിയുടെ കാര്യത്തിൽ നൽകുന്ന വിവരം എന്തായിരിക്കും എന്നത് പുതിയ വിവാദത്തിൽ നിർണ്ണായകം ആയിരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here