ഏറ്റവും നീളം കൂടിയ ചുവരെഴുത്ത് പത്തനംതിട്ടയില്‍…

തെരെഞ്ഞടുപ്പ് പ്രചരണം എത്ര ഹൈടക് സാങ്കേതിക വിദ്യയ്ക്ക് വഴിമാറിയാലും ചുവരെഴുത്തുകള്‍ക്ക് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഒരു വലിയ പങ്ക് വഹിക്കാനുണ്ട്. ഒരു പക്ഷേ തെരഞ്ഞെടുപ്പിനോളം തന്നെ പഴക്കം ചുവരെഴുത്തു പ്രചരണങ്ങള്‍ക്കും ഉണ്ടെന്ന് പറയാം.
ഇക്കുറി തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റു നോക്കുന്ന ഏതാനും മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. തെരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും നീളം കൂടിയ ചുവരെഴുത്തും പത്തനംതിട്ടയിലാണുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രചരണാര്‍ത്ഥമാണ് 150 മീറ്റര്‍ നീളമുള്ള ഈ ചുവരെഴുത്തുള്ളത്. പള്ളിയോടവും ആറന്മുള കണ്ണാടിയും ചേര്‍ന്നുള്ളതാണ് ഈ ചുവരെഴുത്ത്.
ആറന്മുള കുളനട റോഡില്‍ മെഴുവേലി പഞ്ചായത്തിലെ കുറിയാനി പള്ളിയിലാണ് 150 മീറ്റര്‍ നീളമുള്ള ചുവരെഴുത്ത് ഒരുക്കിയിട്ടുള്ളത്. ആറന്മുളയിലെ സാംസ്‌കാരിക അടയാളമായ പള്ളിയോടവും ആറന്മുള കണ്ണാടിയുമാണ് ചുവരെഴുത്തിനെ കൗതുകമാക്കുന്നത്. നീളം കൂടിയ പള്ളിയോടത്തില്‍ 125 തുഴച്ചില്‍ക്കാരാണ് സാധാരണ കയറുന്നത്. അതേ നീളത്തില്‍ തന്നെയാണ് ചുവരെഴുത്തും ഒരുക്കിയിട്ടുള്ളത്. 75 മീറ്ററില്‍ കൂടുതലാണ് വലിയ പള്ളിയോടത്തിന്റെ നീളം. ചിത്രകാരനായ രാജുവിന്റെ നേതൃത്വത്തില്‍ 40 പേര്‍ അഞ്ചു ദിവസം രാവും പകലും ഒരേപോലെ പണിയെടുത്താണ് ഈ പള്ളിയോടം ചുവരില്‍ വരച്ചു തീര്‍ത്തത്. പള്ളിയോടത്തിനൊപ്പം കെ സുരേന്ദ്രന്റെ മുഖം ആറന്മുളക്കണ്ണാടിയില്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.
രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ നിരവധി പേരാണ് ദിവസേന ചുവരെഴുത്ത് കാണാനും ഒപ്പം നിന്ന് സെല്‍ഫിയെടുക്കാനും ഇവിടെ എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ ജോര്‍ജിന്റെ പ്രചരണാര്‍ത്ഥവും ഈ ചുവര് ഉപയോഗിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here