സ്വാധീനമുള്ളവർക്ക് ഒരു നിയമവും സാധാരണക്കാരന് മറ്റൊന്നും; വിജയരാഘവനെതിരെ നടപടി വൈകുന്നതിനെതിരെ രമ്യ ഹരിദാസ്
വിവാദ പരാമർശത്തിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവനെതിരായ പരാതിയിൽ നടപടി വൈകുന്നതിനെതിരെ വിമർശനവുമായി ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. എൽഡിഎഫ് കൺവീനർക്കെതിരായ പരാതിയിൽ നടപടിയില്ലെന്ന് രമ്യ പറഞ്ഞു. കെ സുധാകരനെതിരെ നടപടിയെടുത്ത വനിതാ കമ്മീഷന്റെ ഇടപെടൽ പോലും തന്റെ കേസിൽ ഉണ്ടായില്ലെന്ന് അവർ ആരോപിച്ചു.
സാധാരണക്കാരന് ലഭിക്കേണ്ട പരിഗണന തനിക്ക് ലഭിച്ചില്ല. സംഭവത്തിൽ വിളിച്ച് അന്വേഷിക്കാൻ പോലും വനിതാ കമ്മീഷൻ തയ്യാറായില്ല. സ്വാധീനമുള്ളവർക്ക് ഒരു നിയമവും സാധാരണക്കാരന് മറ്റൊന്നും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു.
പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് രമ്യ ഹരിദാസ് കഴിഞ്ഞ ദിവസം കോടതിയിൽ സമീപിച്ചിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും നീതി നിഷേധമുണ്ടായെന്ന് ഹർജിയിൽ രമ്യ വ്യക്തമാക്കിയിരുന്നു. മൊഴിയെടുത്തതല്ലാതെ തുടർ നടപടിയുണ്ടായില്ലെന്നും രമ്യ ചൂണ്ടിക്കാട്ടിയിരുന്നു.
പി കെ കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേർത്തായിരുന്നു എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ദ്വയാർത്ഥ പരാമർശം നടത്തിയത്. പൊന്നാനിയിൽ ഈ മാസം ഒന്നാം തീയതി നടത്തിയ പ്രസംഗത്തിനെതിരെ പിറ്റേന്ന് തന്നെ രമ്യ ഹരിദാസ് പൊലീസിൽ പരാതി നൽകിയിരുന്നു. തിരൂർ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൃത്യമായ സൂചനകളൊന്നുമില്ലാതെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു. സംഭവത്തിൽ കേസ് എടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here