സ്മിത്തിന് അർദ്ധസെഞ്ചുറി; രാജസ്ഥാൻ വിജയവഴിയിൽ

ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിൻ്റെ ഉജ്ജ്വല അർദ്ധസെഞ്ചുറിയുടെ ബലത്തിൽ രാജസ്ഥാൻ റോയൽസിന് സീസണിലെ മൂന്നാം ജയം. മുംബൈക്കെതിരെ 5 വിക്കറ്റിനായിരുന്നു രാജസ്ഥാൻ്റെ ജയം. ഇതോടെ സീസണിൽ മുംബൈക്കെതിരെ രണ്ട് മത്സരങ്ങളിലും രാജസ്ഥാൻ വിജയം കുറിച്ചു. 59 റൺസെടുത്ത സ്മിത്തിനൊപ്പം 43 റൺസെടുത്ത റയാൻ പരഗും 35 റൺസെടുത്ത സഞ്ജു സാംസണും രാജസ്ഥാനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചു.
വളരെ പോസിറ്റീവായാണ് രാജസ്ഥാൻ റൺ ചേസ് ആരംഭിച്ചത്. ബട്ലറിൻ്റെ അഭാവത്തിൽ രഹാനെയ്ക്കൊപ്പം ഓപ്പണർ സ്ഥാനത്തെത്തിയ സഞ്ജു ആദ്യ ഓവറിൽ ഹർദ്ദിക് പാണ്ഡ്യക്കെതിരെ തുടർച്ചയായ രണ്ട് ബൗണ്ടറികളോടെ തൻ്റെ സ്കോറിംഗ് ആരംഭിച്ചു. അടുത്ത ഓവറിൽ കൃണാൽ പാണ്ഡ്യക്കെതിരെ മൂന്ന് ബൗണ്ടറികൾ കണ്ടെത്തിയ സഞ്ജു ഒരു മികച്ച ഇന്നിംഗ്സ് കളിക്കുന്നതിൻ്റെ സൂചന നൽകി. നാലാം ഓവറിൽ 12 പന്തുകളിൽ രണ്ട് ബൗണ്ടറികൾ സഹിതം 12 റൺസെടുത്ത രഹാനെ പുറത്തായി. രാഹുൽ ചഹാറിനായിരുന്നു വിക്കറ്റ്.
തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും ഉജ്ജ്വലമായാണ് തുടങ്ങിയത്. മികച്ച രീതിയിൽ ഇരുവരും സ്കോറിംഗ് തുടരവെ രാഹുൽ ചഹാറിനെതിരെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് സഞ്ജു പുറത്തായി. 19 പന്തുകളിൽ ആറ് ബൗണ്ടറികളും ഒരു സിക്സറും സഹിതം 35 റൺസെടുത്ത ശേഷമാണ് സഞ്ജു പുറത്തായത്. ആ ഓവറിൽ തന്നെ സ്റ്റോക്സും പുറത്ത്.
സ്റ്റോക്സിനു പിന്നാലെ ക്രീസിലെത്തിയ 17കാരൻ റയാൻ പരഗും സ്റ്റീവൻ സ്മിത്തും തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയതോടെ രോഹിത് വിയർത്തു. 17 റൺസിൻ്റെ ഇളപ്പത്തിലും ഭയാശങ്കളില്ലാതെ മുംബൈ ബൗളർമാരെ കടന്നാക്രമിച്ച റയാനായിരുന്നു കൂടുതൽ അപകടകാരി. 18ആം ഓവറിൽ ദൗർഭാഗ്യകരമായി റണ്ണൗട്ടാകുമ്പോൾ 29 പന്തുകളിൽ നിന്നും അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം റയാൻ 43 റൺസെടുത്തിരുന്നു. തൊട്ടടുത്ത ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ ആഷ്ടൺ ടേണർ പവലിയനിലേക്ക് മടങ്ങി. എന്നാലും അവസാന ഓവറിൽ വിജയിക്കാൻ 4 റൺസ് മാത്രം വേണ്ട സാഹചര്യത്തിൽ മലിംഗയുടെ ആദ്യ പന്ത് ബൗണ്ടറിയിലേക്ക് തിരിച്ചു വിട്ട് രാജസ്ഥാൻ വിജയിക്കുകയായിരുന്നു. 48 പന്തുകളിൽ അഞ്ച് ബൗണ്ടറികളും ഒരു സിക്സറും സഹിതം 59 റൺസെടുത്ത സ്മിത്ത് പുറത്താവാതെ നിന്നു.
3 വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചഹാറും ഒരു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് മുംബൈ വിക്കറ്റ് കോളത്തിൽ ഇടം പിടിച്ചത്.
നേരത്തെ സമർത്ഥമായ ബൗളിംഗ് ചേഞ്ചുകളിലൂടെയും മികച്ച ഫീൽഡ് പ്ലേസ്മറ്റുകളിലൂടെയും കളി നിയന്ത്രിച്ച സ്മിത്തിൻ്റെ ക്യാപ്റ്റൻസി മികവിലാണ് മുംബൈ ഇന്ത്യൻസിനെ രാജസ്ഥാൻ റോയൽസ് 161ൽ ഒതുക്കിയത്. 65 റൺസെടുത്ത ഡികോക്കാണ് മുംബൈയുടെ ടോപ്പ് സ്കോറർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here